പൂന്തുറയിൽ അതീവ ജാഗ്രത; പൊലീസ് കമാൻഡോകളെ രംഗത്തിറക്കി
text_fieldsതിരുവനന്തപുരം: തീരപ്രദേശമായ പൂന്തുറയിലെ കോവിഡ് വ്യാപനം ആശങ്ക ഉയർത്തുന്നു. കോവിഡ് രോഗിയിൽനിന്ന് നിരവധി പേർക്ക് രോഗം പകർന്നതോടെ പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്നതിൻെറ ഭാഗമായി പൊലീസ് കമാൻഡോകളെ രംഗത്തിറക്കി.
പൂന്തുറയിലേക്ക് ആളുകൾ എത്തുന്നതും അവിടെനിന്ന് പുറത്തുപോകുന്നതും കർശനമായി തടയും. അതിർത്തികൾ അടച്ചിടും. കടൽമാർഗം എത്തുന്നത് തടയാൻ തീരദേശ പൊലീസിന് നിർദേശം നൽകി. ജനങ്ങൾക്ക് വേണ്ട എല്ലാ സഹായം നൽകാനും കൂടുതൽ ആളുകൾക്ക് പരിശോധന നടത്താനും തീരുമാനമായി. പൂന്തുറയിലെ മൂന്നുവാർഡുകളിൽ നാളെ മുതൽ ഓരോ കുടുംബത്തിനും അഞ്ചുകിലോ വീതം സൗജന്യ അരി വിതരണം ചെയ്യാൻ കലക്ടർക്ക് നിർദേശം നൽകി.
കഴിഞ്ഞ അഞ്ചുദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് വിവരം. കോവിഡ് രോഗിയുടെ സമ്പർക്കപട്ടികയിൽ മുന്നൂറിലേറെ പേർ ഉൾപ്പെട്ടതോടെയാണ് കർശന നിയന്ത്രണത്തിന് നീക്കം. പ്രാഥമിക സമ്പർക്കപട്ടികയിൽ 120 പേരും സെക്കൻഡറി പട്ടികയിൽ 150ഓളം പേരും ഉൾപ്പെട്ടതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും തിരുവനന്തപുരം ജില്ലകലക്ടറും സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.