സ്ഥിതി ഗുരുതരം; 10 ദിവസത്തിനകം 10,000 പേർക്ക് ചികിത്സ സംവിധാനം
text_fieldsകൊച്ചി: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കാൻ ജില്ലയിൽ 10,000 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈന് ട്രീറ്റ്മെൻറ് സെൻററുകള് (എഫ്.എൽ.ടി.സി) സജ്ജമാക്കും. പത്തുദിവസത്തിനകം സെൻററുകൾ സജ്ജമാക്കാൻ ജില്ല ഭരണകൂടം തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. മന്ത്രി വി.എസ്. സുനിൽകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
24 മണിക്കൂറിനകം കൊച്ചി കോർപറേഷൻ 50 ബെഡുകൾ സജ്ജമാക്കുമെന്ന് ഉറപ്പുനൽകിയതായി മന്ത്രി പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരോടും 50 മുതൽ 100 ബെഡുകൾ വരെ ഒരുക്കാൻ നിർദേശിച്ചു. ഇതിനാവശ്യമായ ഫണ്ട് സർക്കാർ പിന്നീട് നൽകും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും വാഹനങ്ങൾ ഡബിൾ ചേംേബർഡ് ആക്കും. രോഗികളെ ആശുപത്രികളിലേക്ക് മാറ്റാൻ ആംബുലൻസ് ലഭിക്കാത്ത സാഹചര്യം വന്നാൽ കൊണ്ടുപോകാനാണ് ഇത്. എഫ്.എൽ.ടി.സികളിലെ സേവനത്തിനായി പ്രദേശവാസികളായ രണ്ട് വളൻറിയർമാരെ നിയോഗിക്കും.
കോവിഡ് വ്യാപകമായ ചെല്ലാനം മേഖലയിൽ രണ്ട് ദിവസത്തിനുള്ളിൽ എഫ്.എൽ.ടി.സി (ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ) സജ്ജമാക്കും. സെൻറ് ആൻറണീസ് പള്ളിയോട് ചേർന്നുള്ള കെട്ടിടമാണ് ഉപയോഗിക്കുക. 50 കിടക്കകൾ ഇവിടെ ക്രമീകരിക്കും. ചൊവ്വാഴ്ച മാത്രം ചെല്ലാനത്തുനിന്ന് 226 പേരുടെ സാമ്പിളുകൾ ശേഖരിച്ചു. കണ്ണമാലി, കുമ്പളങ്ങി മേഖലകളിൽനിന്ന് 101 സാമ്പിളുകളും ശേഖരിച്ചു. ചെല്ലാനത്ത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ചു കിലോഗ്രാം അരി വിതരണത്തിന് എത്തിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വളൻറിയർമാരുടെ സഹായത്തോടെ അരി വീടുകളിൽ എത്തിച്ചു നൽകും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഫുഡ് കിറ്റ് വിതരണം ചെയ്യാനായി പഞ്ചായത്ത് പ്രതിനിധികൾക്ക് നിർദേശം നൽകി. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായവും തേടി.
കലക്ടർ എസ്. സുഹാസ്, സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്, ഡി.സി.പി ജി. പൂങ്കുഴലി, എസ്.പി കെ. കാർത്തിക്, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോജക്ട് ഓഫിസർ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.