വളയിടൽ ചടങ്ങിൽ പങ്കെടുത്ത 13 പേർക്ക് കോവിഡ്
text_fieldsകൊച്ചി: ആലുവ കീഴ്മാട് വളയിടൽ ചടങ്ങിൽ പങ്കെടുത്ത 13 പേർക്കാണ് ഇതുവരെ പോസിറ്റിവായത്. ഇവരുടെയെല്ലാം പ്രാഥമികസമ്പർക്ക പട്ടികയിൽ വരുന്നവർ ഉൾപ്പെടെ അമ്പതോളം പേർക്ക് കോവിഡ് പോസിറ്റിവാകാൻ സാധ്യത ഏറി. ആലുവ മേഖലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 36 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കുട്ടമശ്ശേരി സ്വദേശിയായ കെട്ടിടനിർമാണ കരാറുകാരെൻറ ബന്ധുവിെൻറയാണ് ചടങ്ങ്. ഇദ്ദേഹം രോഗലക്ഷണങ്ങളോടെ ചടങ്ങിലും ആശുപത്രികളിലും എത്തിയിരുന്നു. കൂടുതൽ പേരിലേക്ക് രോഗം പടർന്നതോടെ ആലുവ മുനിസിപ്പാലിറ്റിയിലും കീഴ്മാട് പഞ്ചായത്തിലും കണ്ടെയ്ൻമെൻറ് നിയന്ത്രണം കർക്കശമാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു. സമീപപ്രദേശങ്ങളായ കീഴ്മാട്, എടത്തല, കടുങ്ങല്ലൂർ, ചൂർണിക്കര പഞ്ചായത്തുകളിൽ ബഫർ സോൺ നിയന്ത്രണം വരും. നിലവിൽ കടകൾ തുറക്കാനും വാഹന ഗതാഗതത്തിനും തടസ്സമില്ല.
മേഖലയിൽനിന്ന് 448 പേരുടെ സ്രവം പരിശോധനക്ക് എടുത്തിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി എടുത്ത സാമ്പിളുകളുടെ പരിശോധനഫലം വരാനുണ്ട്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചാൽ കണ്ടെയ്ൻമെൻറ് സോണാക്കുമെന്ന് മന്ത്രി അറിയിച്ചു.ജനം പരമാവധി വീടുകളിൽതന്നെ കഴിയണം. പനിയോ മറ്റോ ലക്ഷണമുള്ളവർ നിർബന്ധമായും വീട്ടിൽ ഇരിക്കണം. ആവശ്യം വന്നാൽ ഫോണിൽ ഡോക്ടർമാരെ വിളിക്കണം. ഒരുകാരണവശാലും ആശുപത്രിയിൽ പോകരുത്. രോഗബാധിതരുടെ പ്രൈമറി, സെക്കൻഡറി ഉൾപ്പെടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനക്ക് എടുക്കാൻ നാല് ആരോഗ്യ വകുപ്പ് സംഘങ്ങൾ നിലവിൽ ആലുവ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഞായറാഴ്ച മുതൽ കൂടുതൽ സംഘം എത്തും. ആൻറിജൻ ടെസ്റ്റാണ് പ്രധാനമായും നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.