മാതാപിതാക്കളുടെ സിബിൽ സ്കോർ കുറഞ്ഞാൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കാമെന്ന് കോടതി
text_fieldsകൊച്ചി: മാതാപിതാക്കളുടെ കുറഞ്ഞ സിബിൽ സ്കോറിന്റെ പേരിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്ക് നടപടികൾ ശരിവെച്ച് ഹൈകോടതി. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ട് പ്രകാരം വായ്പ നൽകുന്നതിന് മുമ്പ് അപേക്ഷകരുടെ സാമ്പത്തിക വിശ്വാസ്യത പരിശോധിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. വിദ്യാഭ്യാസ വായ്പയുടെ സഹ അപേക്ഷകരാണ് മാതാപിതാക്കളെന്നതിനാൽ ഇതിന് പ്രാധാന്യമുണ്ടെന്നും ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം ചൂണ്ടിക്കാട്ടി.
സിബിൽ സ്കോറിന്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെ വിവിധ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ തള്ളിയാണ് നിരീക്ഷണം. വായ്പ തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ ബാങ്കുകൾക്ക് ഗാരന്റി നൽകുന്ന വിധമാണ് കേന്ദ്ര സർക്കാറിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ട് ഫോർ എജുക്കേഷനൽ ലോൺ സ്കീം തയാറാക്കിയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിൽ വായ്പ മാനദണ്ഡങ്ങളിൽ ഇളവ് നിർദേശിക്കുന്നില്ല. വായ്പക്ക് ബാങ്കുകൾക്ക് തനതായ മാനദണ്ഡങ്ങൾ നിശ്ചയിക്കാവുന്നതാണ്.
അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് കിട്ടാക്കടം കുറക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സ്വാഭാവിക നടപടിയാണ്. വിദ്യാഭ്യാസ വായ്പ അവകാശമായി ഉന്നയിക്കാനാവില്ല. ബാങ്കുകളുടെ നിലവിലുള്ള സ്കീമുകൾക്കും സർക്കുലറുകൾക്കും വിധേയമായി മാത്രമേ വായ്പ അനുവദിക്കാനാവൂ. വായ്പ നയം ഹരജിക്കാർ ചോദ്യം ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ, ബാങ്കുകളുടെ നടപടിയിൽ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
നീറ്റ് പ്രതിസന്ധി: വിദ്യാർഥികൾക്ക് സാമ്പത്തിക തിരിച്ചടി
കോട്ടയം: മെഡിക്കല്‍ പ്രവേശന അലോട്ട്മെന്റ് വൈകുന്നത് വിദ്യാർഥികൾക്ക് പഠന പ്രതിസന്ധിക്കു പുറമെ സാമ്പത്തിക തിരിച്ചടിയുമാകുന്നു. രണ്ടു പ്രവേശന പരീക്ഷകളിലും മികച്ച റാങ്ക് നേടിയവർക്കാണ് സാമ്പത്തിക നഷ്ടത്തിന്റെ സാധ്യത. മെഡിക്കൽ പ്രവേശനം വൈകുന്നതിനാൽ അനിശ്ചിതത്വം ഒഴിവാക്കുന്നതിന് എന്‍ജിനീയറിങ് ഫീസ് അടച്ചു ചേർന്നവർക്കാണു പ്രതിസന്ധി.
മെഡിക്കല്‍ അലോട്ട്മെന്റ് വൈകുന്നത് മൂലം എന്‍ജിനീയറിങ് പ്രവേശനം നേടാന്‍ നിര്‍ബന്ധിതരാകുന്ന വിദ്യാര്‍ഥികള്‍ക്ക് നീറ്റ് മുഖേന മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ലഭിച്ചാല്‍ എന്‍ജിനീയറിങ് പ്രവേശനത്തിന് അടച്ച തുക നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഇത്തരത്തില്‍ അഡ്മിഷന് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ് പ്രവേശനത്തിന് അടച്ച തുക നഷ്ടപ്പെടാതെ പ്രവേശനം റദ്ദാക്കാനും മെഡിക്കല്‍ അലോട്ട്മെന്റ് പരിഗണിക്കാനും സംവിധാനം ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
കേരളത്തില്‍ എന്‍ജിനീയറിങ്, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ കീം വഴിയാണ്. ഇത്തവണ നീറ്റ് പരീക്ഷ അനിശ്ചിതത്വത്തിലായതാണ് അലോട്ട്മെന്റ് വൈകാന്‍ കാരണം. ഇതോടെ വിദ്യാര്‍ഥികളില്‍ പലരും എന്ജിനീയറിങ്ങിനു ചേരാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സ്പെഷല്‍ ഫീസ്, കോളജ് ഫീസ് ഇങ്ങനെ 10,000 രൂപയോ അതില്‍ കൂടുതലോ വിദ്യാര്‍ഥികള്‍ അടക്കേണ്ടി വരുന്നുണ്ട്. മെഡിക്കല്‍ അഡ്മിഷന് ലഭിച്ച് എന്‍ജിനീയറിങ്ങില്‍നിന്ന് മാറുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ തുക പൂര്‍ണമായി നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

