സഹകരണ ഓണം വിപണി 26 മുതല്‍; 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയിൽ
text_fieldsകൊച്ചി: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് മുഖേന സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണി ഈ മാസം 26 മുതല്‍ സെപ്റ്റംബര്‍ നാല് വരെ സംസ്ഥാനവ്യാപകമായി നടക്കും. 26 വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
1800 ഓണച്ചന്തകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കും. പച്ചക്കറി ഉള്‍പ്പെടെ എല്ലാ സാധനങ്ങളും ഒരേ കുടക്കീഴില് ലഭ്യമാകും. വിപണിയിൽ തിരക്ക് നിയന്ത്രിക്കാൻ മുന്‍കൂര്‍ കൂപ്പണും സമയക്രമവും അനുവദിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13 ഇനം നിത്യോപയോഗ സാധനങ്ങളായ അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സര്‍ക്കാര്‍ സബ്സിഡിയോടെ സപ്ലൈകോ നല്കുന്ന നിരക്കില്‍ വിൽപന നടത്തും.
ഏകദേശം 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലായിരിക്കും വിൽപന. മറ്റ് നിത്യോപയോഗ സാധനങ്ങൾ സര്‍ക്കാര്‍ സബ്സിഡി ഇല്ലാതെ പൊതുമാര്‍ക്കറ്റിനേക്കാള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവോടുകൂടിയും വില്പന നടത്തും.
ഓണച്ചന്തകൾ ബഹിഷ്കരിക്കാൻ വി.എഫ്.പി.സി.കെ ജീവനക്കാർ
കൊച്ചി: ശമ്പള കുടിശ്ശിക തീർത്തില്ലെങ്കിൽ ഈ വർഷത്തെ ഓണച്ചന്തകൾ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) ജീവനക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ ജില്ലകളിലെ ജീവനക്കാർ വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്ക് കത്ത് നൽകി. ആഗസ്റ്റ് 25നകം ശമ്പള കുടിശ്ശിക തീർത്തില്ലെങ്കിൽ ‘ഓണസമൃദ്ധി 2025’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ചന്തകൾ ബഹിഷ്കരിക്കുമെന്നും മാനേജ്മെന്റ് ഇത് ജീവനക്കാരുടെ പ്രതിഷേധ നോട്ടിസായി പരിഗണിക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
ജൂണിലെ ശമ്പളത്തിന്റെ ഒരു ഗഡുവാണ് ഇതുവരെ വിതരണം ചെയ്തത്. ആലപ്പുഴ വി.എഫ്.പി.സി.കെ ഓഫിസിൽ സീനിയർ ഡ്രൈവറായിരുന്ന ഷിജോയുടെ ആത്ഹത്യ വിവാദമായതോടെയാണ് ജൂണിലെ ഒരു ഗഡു നൽകിയത്. ഭാര്യയുടെ ശമ്പളം ഉദ്യോഗസ്ഥർ തടഞ്ഞതിനൊപ്പം സ്വന്തം ശമ്പളം മുടങ്ങിയതും ഷിജോയെ മാനസിക വിഷമത്തിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

