പാചകവാതക പ്രതിസന്ധി: കരിഞ്ചന്ത വിൽപ്പന തകൃതി, 3500 രൂപ കൊടുത്താൽ സിലിണ്ടർ റെഡി
text_fieldsകോഴിക്കോട്: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കരിഞ്ചന്തയിൽ ഗ്യാസ് സിലിണ്ടർ സുലഭം. കോഴിക്കോട് നഗരത്തിൽ 3500 രൂപ കൊടുത്താൽ ഏജന്‍റ് പറയുന്ന സ്ഥലത്തെത്തി നിങ്ങൾക്ക് സിലിണ്ടർ കൈപ്പറ്റാം. വീട്ടിൽ ഇറക്കിത്തരുകയോ ഗോഡൗണിൽ നിന്ന് എടുത്ത്തരുകയോ ഇല്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. കോഴക്കോട് ബീച്ച്, പാളയം, തുടങ്ങിയ ഭാഗങ്ങളിലെ പ്യാപാരികൾക്ക് ഇത്തരത്തിൽ കരിഞ്ചന്തയിൽ സിലിണ്ടറുകൾ എത്തിക്കുന്ന ഏജന്‍റുമാരുണ്ട്. സർക്കാർ അംഗീകൃത ഗ്യാസ് ഏജൻസികളുടെ ജീവനക്കാരും നഗരത്തിൽ വ്യാപകമായി കരിഞ്ചന്തയിൽ സിലിണ്ടർ വിതരണം ചെയ്യുന്നുണ്ടെന്നാണ് ആരോപണം. തട്ടുകടകളാണ് ഇത്തരത്തിൽ കരിഞ്ചന്തയിൽ അമിത വിലക്ക് ലഭിക്കുന്ന സിലിണ്ടറുകളെ പ്രധാനമായും ആശ്രയിക്കുന്നത്. ഗ്യാസ് വില കൂടിയതോടെ ഇത്തരം തട്ടുകടളിൽ ചായയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്.
നഗരത്തിൽ ചില ഭാഗത്ത് കടകളിലും കരിഞ്ചന്ത വിൽപ്പന നടക്കുന്നുണ്ട്. രണ്ട് കിലോയുടെ സിലിണ്ടര്‍ വരെ കരിഞ്ചന്തയിൽ ലഭിക്കും.ഗ്യാസ് ഏജൻസികളുടെ മറവിലാണ് പല കരിഞ്ചന്ത വിൽപ്പനകളും നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് കിലോയുടേത് അപ്പോൾ തന്നെയും 17 കിലോഗ്രാം സിലിണ്ടറുകൾ മൂന്ന് ദിവസത്തിനുള്ളിലുമാണ് ഇത്തരം കടകളിൽനിന്ന് ലഭിക്കുകയെന്ന് കോഴിക്കോട് ബീച്ച് പരിസരത്തെ വ്യാപാരി പറഞ്ഞു. ലോറിയിലും ബോട്ടിലും ദീര്‍ഘയാത്രകൾ ചെയ്യുന്നവരും തട്ടുകട നടത്തുന്നവരുമെല്ലാമാണ് കൂടുതലായും രണ്ട് കിലോയുടെ സിലിണ്ടര്‍ വാങ്ങാനെത്തുന്നത്.
അതേസമയം കരിഞ്ചന്തയിൽ സിലിണ്ടർ വാങ്ങി വ്യാപാരം നടത്താൻ കഴിയില്ലെന്ന് ഇടത്തരം ഹോട്ടൽ ഉടമകൾ പറഞ്ഞു. ഗ്യാസ് പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിലെ പകുതിയിലധികം ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. തുറന്നു പ്രവർത്തിക്കുന്നവ മെനുവിലെ ഇനങ്ങൾ വെട്ടിക്കുറക്കുകയും ചെയ്തു. പ്രതി സന്ധി ഹോസ്റ്റലുകളുടെ പ്രവർത്തനത്തെയും ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

