കശുവണ്ടി അഴിമതി പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ വിവാദം; തിരുത്താൻ സർക്കാർ
text_fieldsതിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രതികൾക്കെതിരായ പ്രോസിക്യൂഷന് അനുമതി നൽകുന്ന ഉത്തരവിൽ സംഭവിച്ച പിഴവ് തിരുത്താനൊരുങ്ങി സർക്കാർ. പ്രതികൾക്ക് അനുകൂലമായ പരാമർശങ്ങൾ ഉത്തരവിലുള്ളതും പ്രതി തന്നെ അക്കാര്യം വാർത്തസമ്മേളനത്തിൽ പരസ്യമാക്കിയതുമായി ബന്ധപ്പെട്ടും വിവാദം ഉയർന്നതിന് പിന്നാലെയാണ് സർക്കാർ നീക്കം. ഹൈകോടതിയുടെ സമ്മർദം മൂലമാണ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്നും കേസിനെക്കുറിച്ച് ചിന്തിക്കാൻ സമയം കിട്ടിയില്ലെന്നുമാണ് ഉത്തരവിലുള്ളത്. അസാധാരണ വിശദീകരണമുള്ള ഉത്തരവ് കോടതിയിൽ എത്തിയാൽ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് അഡ്വക്കറ്റ് ജനറൽ ഉത്തരവ് കോടതിയിൽ ഹാജരാക്കാതിരുന്നത്. ഉത്തരവ് തിരുത്തി ഇറക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ വിഷയം വരുംദിവസങ്ങളിൽ കൂടുതൽ ചൂടുപിടിക്കാനാണ് സാധ്യത. കോടതിയിൽ സമർപ്പിക്കാത്ത അനുമതി ഉത്തരവിന്റെ ഭാഗങ്ങൾ പ്രതി വായിച്ചതും വിവാദങ്ങൾക്ക് കാരണമാകും. ഇക്കാര്യം ചോദ്യം ചെയ്ത് പരാതിക്കാരൻ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
2020ൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച കേസിൽ ആറ് വർഷം ഇടത് സർക്കാർ പല കാരണങ്ങൾ പറഞ്ഞ് തടഞ്ഞുവെച്ച പ്രോസിക്യൂഷൻ അനുമതിയാണ് കഴിഞ്ഞദിവസം യു.ഡി.എഫ് സർക്കാർ നൽകിയത്. എന്നാൽ സർക്കാർ ഇറക്കിയ ഉത്തരവിലെ പരമാർശങ്ങൾ അസാധാരണമാണ്. കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനാണ് പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്നും കേസിനെക്കുറിച്ച് മനസ്സിരുത്തി പഠിക്കാൻ സാവകാശം കിട്ടിയില്ലെന്നുമാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ബിജു ഇറക്കിയ ഉത്തരവിലുള്ളത്. തെളിവ് വിലയിരുത്തുന്നതിൽ ഹൈകോടതി വിചാരണ കോടതിയെപോലെ പെരുമാറിയപ്പോൾ സമ്മർദം കാരണം പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ നിർബന്ധിതരായെന്നും ഉത്തരവിൽ കുറ്റപ്പെടുത്തുന്നു. പ്രതികൾക്ക് ഭാവിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള അവകാശത്തോടെയാണ് ഉത്തരവ് അവസാനിക്കുന്നത്.
ഹൈകോടതിയിൽ നൽകേണ്ട സർക്കാർ ഉത്തരവിലെ ഈ അസാധാരണത്വം തിരിച്ചറിഞ്ഞും കടുത്ത നടപടി ഒഴിവാക്കാനുമാണ് അഡ്വക്കറ്റ് ജനറൽ ജെയ്ജു ബാബു ഉത്തരവ് ഹാജരാക്കാൻ കൂടുതൽ സാവകാശം തേടിയതെന്ന് വ്യക്തം. പ്രതികൾക്ക് അനുകൂല പരാമർശമുള്ള ഉത്തരവ് കേസിൽ പ്രതിയായ ഐ.എൻ.ടി.യു.സി നേനതാവ് ആർ. ചന്ദ്രശേഖരൻ തന്നെ പരസ്യമായി വായിച്ചത് സർക്കാറിന് തിരിച്ചടിയാണ്. നിയമ വൃത്തങ്ങളിൽ ഉത്തരവ് ചർച്ചയാകാനും ഇതിടയാക്കി. ആ സാഹചര്യത്തിലാണ് ഉത്തരവ് തിരുത്താൻ എ.ജി ആവശ്യപ്പെട്ടത്. എ.ജി അറിയാതെ ആരാണ് ഉത്തരവ് തയാറാക്കിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.
സർക്കാർ നടപടി കോടതിയോടുള്ള വെല്ലുവിളി -പരാതിക്കാരൻ
തിരുവനന്തപുരം: സര്‍ക്കാര്‍ നടപടി കോടതിയോടുള്ള വെല്ലുവിളിയാണെന്നും പ്രതികളെ സഹായിക്കാനുള്ള നീക്കമാണിതെന്നും കേസിലെ പരാതിക്കാരന് കടകംപള്ളി മനോജ് ആരോപിച്ചു. കേസ് അട്ടിമറിക്കാനും പ്രതികൾക്ക് രക്ഷപ്പെടാനും അവസരമൊരുക്കുന്നതാണ് സർക്കാർ നീക്കമെന്ന് സംശയിക്കേണ്ടതുണ്ട്. കോടതിയെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതും പ്രതിക്ക് ആദ്യം ഉത്തരവ് ലഭിച്ചതും കേട്ടുകേള്‍വിയില്ലാത്തതാണ്. ഉത്തരവിന്റെ പകര്‍പ്പ് പ്രതികളായ ചന്ദ്രശേഖരനും കെ.എ രതീഷിനും നല്കാന് ഉത്തരവില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ കോടതി കാണുംമുമ്പ് പ്രതി ഉത്തരവ് കണ്ടത് സര്‍ക്കാര്‍ നല്‍കിയതുകൊണ്ടാണെന്നും പരാതിക്കാരൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

