മണിയൻപിള്ള രാജുവിന് മന്ത്രി ഓണക്കിറ്റ് വീട്ടിലെത്തി നൽകിയതിൽ വിവാദം
text_fieldsസർക്കാറിെൻറ സൗജന്യ ഓണക്കിറ്റ് മന്ത്രി ജി.ആർ. അനിൽ നടൻ മണിയൻപിള്ള രാജുവിെൻറ തിരുവനന്തപുരം ജവഹർ ഭഗവതി ലെയ്നിലെ വീട്ടിലെത്തി കൈമാറിയപ്പോൾ
തിരുവനന്തപുരം: റേഷൻ കടകൾ വഴി സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നടൻ മണിയൻപിള്ള രാജുവിെൻറ വീട്ടിൽ നേരിെട്ടത്തിച്ച് നൽകിയത് വിവാദത്തിൽ. മുൻഗണന ഇതര വിഭാഗത്തിലെ സബ്സിഡി ഇല്ലാത്ത (നോൺ പ്രയോറിറ്റി നോൺ സബ്സിഡി) വെള്ള നിറത്തിലുള്ള റേഷൻ കാർഡിലെ അംഗമായ രാജുവിന് ഭക്ഷ്യ പൊതുവിതരണ വകുപ്പിെൻറ ഉത്തരവ് മറികടന്നാണ് ഇ-പോസ് മെഷീനിൽ വിരൽ പതിപ്പിക്കാതെ മന്ത്രി കിറ്റ് കൈമാറിയത്.
ജൂലൈ 31നാണ് ഭക്ഷ്യവകുപ്പ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. പാവപ്പെട്ടവരും മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടതുമായ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് അംഗങ്ങൾക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത്. ഇവർക്കല്ലാതെ റേഷൻ കടയിലെത്തുന്ന മറ്റൊരു കാർഡുകാർക്കും കിറ്റ് നൽകരുതെന്ന കർശന നിർദേശമാണ് ഉദ്യോഗസ്ഥർ റേഷൻ വ്യാപാരികൾക്ക് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കടയിലെത്തുന്ന പിങ്ക്, നീല, വെള്ള കാർഡുടമകളെ അവർക്ക് അനുവദിച്ചിട്ടുള്ള തീയതികളിലെത്താൻ ആവശ്യപ്പെട്ട് വ്യാപാരികൾ മടക്കി അയക്കുകയാണ്. ആഗസ്റ്റ് 13 മുതൽ 16 വരെയാണ് വെള്ളക്കാർഡ് കിറ്റ് നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുവാദം നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച ഉത്തരവും നിലനിൽക്കെയാണ് മണിയൻപിള്ളയുടെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ മന്ത്രി എത്തി കിറ്റ് നൽകിയത്. ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇതിെൻറ ചിത്രങ്ങൾ മന്ത്രിയുമായി ബന്ധപ്പെട്ടവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വ്യാപാരി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കിടപ്പുരോഗികളും അവശരുമായവർക്കുപോലും മറ്റൊരാളെ രേഖാമൂലം നിയോഗിച്ച് റേഷൻ വാങ്ങാനാണ് അനുവാദം. ഇങ്ങനെ നിയോഗിക്കുന്ന ആൾ (പ്രോക്സി) അപേക്ഷകെൻറയോ അപേക്ഷകയുടെയോ റേഷൻകടയുടെ പരിധിയിലുള്ള കാർഡ് ഉടമയോ അംഗമോ ആകണമെന്നാണ് വ്യവസ്ഥ. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസറാണ് ഇതിന് അനുമതി നൽകേണ്ടതും. ഈ ചട്ടവും മന്ത്രി തന്നെ കാറ്റിൽ പറത്തിയെന്നും റേഷൻ വ്യാപാരിയാണ് ഇത്തരമൊരു പ്രവൃത്തി നടത്തിയതെങ്കിൽ അയാളുടെ കടപോലും പിന്നീട് കാണില്ലെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ അറിയിച്ചു. സെലിബ്രിറ്റി എന്ന നിലയിലാണ് തനിക്ക് വീട്ടിൽ കിറ്റ് എത്തിച്ചുനൽകിയതെന്നും പിന്നീട് റേഷൻ കടയിൽ പോയി ഇ-പോസ് മെഷീനിൽ വിരൽ പതിപ്പിക്കുമെന്നും മണിയൻപിള്ള രാജു അറിയിച്ചു. അതേസമയം വിവാദങ്ങൾ അനാവശ്യമാണെന്ന നിലപാടിലാണ് ഭക്ഷ്യമന്ത്രിയുടെ ഓഫിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

