സി.ഇ.ടി, തൃശൂർ മെഡിക്കൽ കോളജ് കോൺസ്റ്റിറ്റ്യുവന്‍റ് കോളജ് പദവിയിൽ വിവാദം; സർക്കാർ സ്ഥാപനങ്ങൾ ഗവർണറുടെ നിയന്ത്രണത്തിലേക്ക് മാറുമെന്ന് ആശങ്ക
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴിലുള്ള രണ്ട് സുപ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർവകലാശാലകളുടെ കോൺസ്റ്റിറ്റ്യുവന്‍റ് പദവിയിലേക്ക് ഉയർത്താനുള്ള നീക്കം വിവാദത്തിലേക്ക്. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങും (സി.ഇ.ടി) തൃശൂർ ഗവ. മെഡിക്കൽ കോളജും സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല എന്നിവയുടെ കോൺസ്റ്റിറ്റ്യുവന്‍റ് കോളജ് ആക്കി മാറ്റുമെന്നാണ് വി.ഡി. സതീശൻ സർക്കാറിന്‍റെ ബജറ്റിലെ പ്രഖ്യാപനം. സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിലടക്കം ഇടപെട്ട് ചാൻസലറായ ഗവർണറുടെ നേതൃത്വത്തിൽ സംഘ്പരിവാർവത്കരണ ശ്രമങ്ങൾ ആസൂത്രിതമായി നടപ്പാക്കുന്ന ഘട്ടത്തിലാണ് സംസ്ഥാനത്തിന്‍റെ അഭിമാന സ്തംഭങ്ങളായ രണ്ട് കോളജുകൾ സർവകലാശാലകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റി നൽകുന്ന നടപടിയെന്നാണ് വിമർശനം.
എൽ.ഡി.എഫ് സർക്കാർ ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായി നിയോഗിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ റിപ്പോർട്ടിൽ കോൺസ്റ്റിറ്റ്യുവന്‍റ് കോളജ് ആശയം ശിപാർശ ചെയ്യുകയും സർക്കാർ പ്രാഥമിക നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ, ചാൻസലർ പദവി ഉപയോഗിച്ച് ഗവർണർ ബി.ജെ.പി താൽപര്യങ്ങൾ സർവകലാശാലകളിൽ നടപ്പാക്കുന്ന ഘട്ടത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ട് പ്രധാന കോളജുകൾ സർവകലാശാലകളുടെ നിയന്ത്രണത്തിലേക്ക് വിട്ടുനൽകുന്നത് ആത്മഹത്യാപരമാണെന്ന വിലയിരുത്തലിൽ പിന്തിരിയുകയായിരുന്നു. ഇതേ ആശയമാണ് ഇപ്പോൾ വി.ഡി. സതീശൻ സർക്കാർ നടപ്പാക്കുന്നത്.
നിലവിൽ അഫിലിയേറ്റഡ് കോളജുകൾ മാത്രമായ ഇവയിൽ സർവകലാശാലകൾക്ക് അക്കാദമിക് കാര്യങ്ങളിൽ മാത്രമേ ഇടപെടാനാകൂ. എന്നാൽ, കോൺസ്റ്റിറ്റ്യുവന്‍റ് പദവിയിലൂടെ കോളജുകളുടെ ഭരണപരം ഉൾപ്പെടെ ദൈനംദിന കാര്യങ്ങളിൽ പോലും സർവകലാശാലകൾക്ക് ഇടപെടാം. രണ്ട് സർവകലാശാലകളിലും ഗവർണറുടെ സ്വന്തം നോമിനികളായ വി.സിമാർ തുടരുന്ന സാഹചര്യത്തിൽ ഈ ഇടപെടൽ സാധ്യത കൂടുതലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സർവകലാശാലയുടെയും കോളജുകളുടെയും അക്കാദമിക, ഭൗതിക സൗകര്യങ്ങളുടെ പങ്കുവെക്കൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കോൺസ്റ്റിറ്റ്യുവന്‍റ് കോളജ് പദവിയിലൂടെ സാധ്യമാകും. എന്നാൽ, ഈ കോളജുകൾക്കുമേൽ സർവകലാശാലകളുടെ അധികാരവും നിയന്ത്രണവും വർധിക്കും. ചാൻസലറായ ഗവർണറെ ഉപയോഗിച്ച് സർവകലാശാലകൾ നിയന്ത്രണത്തിലാക്കാനുള്ള സംഘ്പരിവാർ പദ്ധതികാലത്ത് കോൺസ്റ്റിറ്റ്യുവന്‍റ് കോളജ് ആശയം നടപ്പാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിമർശനം.
സംസ്ഥാന സർക്കാറിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ സ്ഥാപനങ്ങളെ സംഘ്പരിവാർ നിയന്ത്രിക്കുന്ന സർവകലാശാലകളുടെ നിയന്ത്രണത്തിൽ നൽകുന്നത് യു.ഡി.എഫ് ഭരണത്തിൽ ഉന്നത വിദ്യാഭ്യാസം കാവിവത്കരിക്കുന്നതിന്‍റെ തുടക്കമാണെന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

