പാലോട് രവിയോട് മാപ്പുപറഞ്ഞ് ഫോൺ സംഭാഷണം പ്രചരിപ്പിച്ച പുല്ലമ്പാറ ജലീൽ; അനുവാദം ചോദിക്കാതെ വീട്ടിൽ വന്നത് ശരിയായില്ലെന്ന് രവി
text_fieldsതിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണത്തിൽ കെ.പി.സി.സി അച്ചടക്ക സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ രാജിവെച്ച ഡി.സി.സി മുൻ അധ്യക്ഷൻ പാലോട് രവിയെ സന്ദർശിച്ച് വാമനപുരം ബ്ലോക്ക് സെക്രട്ടറി പുല്ലമ്പാറ ജലീൽ. ഫോൺ സംഭാഷണം പ്രചരിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞുവെന്ന് എ. ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവർക്കും ഇടയിലെ പ്രശ്നം പരിഹരിച്ചെന്നും പാലോട് രവി തന്നെ സന്തോഷത്തോടെ സ്വീകരിച്ചെന്നും ജലീല് വ്യക്തമാക്കി.
അതേസമയം, അനുവാദം ചോദിക്കാതെ ജലീൽ വീട്ടിൽ വന്നത് ശരിയായില്ലെന്നും പറയാനുള്ള കാര്യങ്ങൾ അച്ചടക്ക സമിതിയോടാണ് പറയേണ്ടതെന്നും പാലോട് രവി പ്രതികരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കെ.പി.സി.സി അച്ചടക്ക സമിതി ഇരുവരിൽ നിന്നും വിശദീകരണം തേടാനിരിക്കെയാണ് പാലോട് രവിയെ ജലീൽ സന്ദർശിച്ചത്. ഫോൺ സംഭാഷണം റെക്കോഡ് ചെയ്തതും പ്രചരിപ്പിച്ചതും അടക്കമുള്ള കാര്യങ്ങളാണ് കെ.പി.സി.സി അച്ചടക്കസിമിതിയുടെ അന്വേഷണ പിരിധിയിൽ വരിക.
വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ നേതൃത്തിന്റെ നിർദേശപ്രകാരം പാലോട് രവി ഡി.സി.സി അധ്യക്ഷ പദവി രാജിവെച്ചിരുന്നു. തുടർന്ന് ഡി.സി.സിയുടെ താൽകാലിക ചുമതല എൻ. ശക്തന് കെ.പി.സി.സി കൈമാറി. പഞ്ചായത്ത്-നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴുമെന്നും സി.പി.എമ്മിന് തുടർഭരണമുണ്ടാകുമെന്നും അതോടെ കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പ്രദേശിക നേതാവിനോട് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് രാജി.
വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലിനോട് പാലോട് രവി സംസാരിച്ച ഓഡിയോ ക്ലിപ്പാണ് പുറത്തായത്. സംഘടനാവിരുദ്ധ പ്രവർത്തനം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ജലീലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
അതേസമയം, ഫോൺ സംഭാഷണം റെക്കോഡ് ചെയ്തതും പ്രചരിപ്പിച്ചതും ഒരാൾ മാത്രമല്ലെന്നും പിന്നിൽ ഒരു സംഘമുണ്ടെന്നും പാലോട് രവി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഫോൺ സംഭാഷണം പ്രചരിപ്പിച്ചതിന് പിന്നിൽ തിരുവനന്തപുരം ജില്ലയിലെ ഗ്രൂപ്പിസം ഉണ്ടെന്നും പാലോട് രവി വ്യക്തമാക്കി. പാർട്ടിയെ നന്നാക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ താൻ വെട്ടിലായെന്നും പാലോട് രവി ചൂണ്ടിക്കാട്ടുന്നു.
പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം ഇങ്ങനെ...
‘പഞ്ചായത്ത് ഇലക്ഷനിൽ കോൺഗ്രസ് മൂന്നാമത് പോകും. നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴും. നീ നോക്കിക്കോ, 60 അസംബ്ലി മണ്ഡലങ്ങളിൽ ബി.ജെ.പി എന്താണ് ചെയ്യാൻ പോകുന്നതെന്ന്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചത് പോലെ അവർ കാശുകൊടുത്ത് വോട്ട് പിടിക്കും. 40000- 50000 വോട്ട് ഇങ്ങനെ അവർ പിടിക്കും. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴും.
മാർക്സിസ്റ്റ് പാർട്ടി ഭരണം തുടരുകയും ചെയ്യും. അതോടെ ഈ പാർട്ടിയുടെ അധോഗതി ആയിരിക്കും. മുസ്ലിം കമ്മ്യൂണിറ്റിയിലുള്ളവർ വേറെ ചില പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമായി പോകും. കോൺഗ്രസിൽ ഉണ്ടെന്ന് പറയുന്ന ആളുകൾ ബി.ജെ.പിയിലും മറ്റു പാർട്ടികളിലുമായി പോകും. പഞ്ചായത്ത്-അസംബ്ലി തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ് എടുക്കാചരക്കായി മാറും. വാർഡിൽ ഇറങ്ങി നടക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. നാട്ടിലിറങ്ങി ജനങ്ങളുമായി സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുകളുള്ളൂ. പരസ്പരം ബന്ധമില്ല, സ്നേഹമില്ല. എങ്ങനെ കാലുവാരാമോ എന്നതാണ് പലരും നോക്കുന്നത്’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

