തുടർ തോൽവികൾ; ബി.ജെ.പിക്ക് പാലക്കാട്ട് മോഹഭംഗം
text_fieldsപാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ബി.ജെ.പി. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന പാലക്കാട്, ശോഭ സുരേന്ദ്രനിലൂടെ പിടിച്ചെടുക്കാമെന്ന പാര്‍ട്ടിയുടെ കണക്കുകൂട്ടലാണ് പാളിയത്. ബി.ജെ.പിയുടെ പ്രമുഖ നേതാവും ദേശീയ നിർവാഹക സമിതി അംഗവുമാണ് ശോഭ സുരേന്ദ്രൻ. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുള്ള ഇവരുടെ പത്താമത്തെ തെരഞ്ഞെടുപ്പായിരുന്നു പാലക്കാട്ടേത്. വിജയ പ്രതീക്ഷയോടെ വന്ന ശോഭക്ക് ഇവിടെയും കാലിടറി. എതിർ സ്ഥാനാർഥി രമേഷ് പിഷാരടിക്ക് അഞ്ചക്ക വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് ബി.ജെ.പിക്ക് വലിയ നാണക്കേടുമായി. ശോഭയുടെ പരാജയം അവരുടെ രാഷ്ട്രീയ ഭാവിക്കും അനിശ്ചിതത്വം സൃഷ്ടിക്കും.
മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടുയര്‍ത്താന്‍ ശേഷിയുള്ള ശോഭക്ക് ഇത്തവണയും അടിപതറിയെങ്കിലും ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ശോഭ ചേര്‍ത്തത് ഒന്നിലധികം മണ്ഡലങ്ങളാണ്. 2016ല്‍ പാലക്കാട് മത്സരത്തിനിറങ്ങിയ ശോഭ 17,483 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിനോട് തോറ്റെങ്കിലും അതുവരെ പാര്‍ട്ടി മൂന്നാം സ്ഥാനത്തായിരുന്ന മണ്ഡലത്തില്‍ ശോഭ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ പാലക്കാട് എ ക്ലാസ് മണ്ഡലമായി. 2021ൽ കഴക്കൂട്ടവും ഈ പട്ടികയിലേക്ക് ഉയർത്തിയ മണ്ഡലമാണ്.
മലമ്പുഴയിൽ മത്സരിച്ച ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ രണ്ടുതവണയും കോൺഗ്രസിനെ മൂന്നാം സ്‌ഥാനത്തേക്ക് തള്ളിയ സി. കൃഷ്‌ണകുമാർ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടാക്കിയ ബി.ജെ.പി മുന്നേറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് മത്സരിച്ചെങ്കിലും വീണ്ടും പരാജയം നേരിട്ടു. പാലക്കാട്ടെ സംഘടനക്കുള്ളിലെ വിഭാഗീയതയും ബി.ജെ.പിക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

