കോടതിയലക്ഷ്യം: വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഹൈകോടതിയിൽ ഹാജരായി
text_fieldsകൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടി നേരിടുന്ന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തിങ്കളാഴ്ച ഹൈകോടതിയിൽ ഹാജരായി. കോടതി നിർദേശമുണ്ടായിട്ടും ഹാജരാവാത്തതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുഹമ്മദ് ഹനീഷിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
തുടർന്ന് തിങ്കളാഴ്ച ഹാജരാവാൻ അവസരം നൽകുകയായിരുന്നു. സംഭവത്തിൽ നിരുപാധികം മാപ്പഭ്യർഥന നടത്തി സത്യവാങ്മൂലം നൽകിയതായി ഹനീഷ് കോടതിയെ അറിയിച്ചു. തുടർന്ന് ഇക്കാര്യത്തിൽ ജൂലൈ രണ്ടിന് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എ. ബദറുദ്ദീൻ ഹരജി അന്ന് പരിഗണിക്കാൻ മാറ്റി.
കോടതി ഉത്തരവ് വായിച്ചാൽ മനസ്സിലാകുമെന്നാണ് കരുതുന്നതെന്നും ഉത്തരവ് എങ്ങനെയാണ് ലംഘിക്കാനാവുകയെന്നും കോടതി ആരാഞ്ഞു. കോടതി ആവർത്തിച്ചു പറഞ്ഞിട്ടും നിർദേശം ലംഘിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ എന്തെങ്കിലും മറുപടി നൽകാനുണ്ടോയെന്നും ചോദിച്ചു. അപ്പോഴാണ് നിരുപാധികം മാപ്പപേക്ഷ നൽകിയതായി മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചത്.
കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി സി.ബി.ഐ സമർപ്പിച്ച അപേക്ഷ പുനഃപരിശോധിക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ കശുവണ്ടി വകുപ്പിന്‍റെ ചുമതലയുള്ള പുതിയ സെക്രട്ടറി കെ. ബിജുവിനെ കക്ഷി ചേർത്ത് കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ നടപടിയെടുത്തോയെന്ന് കോടതി ആരാഞ്ഞു. കുറച്ചു കൂടി സമയം അനുവദിച്ചിട്ടുണ്ടെന്നും വിഷയം പരിഗണനയിലാണെന്നും മറുപടി നൽകി. ജൂലൈ രണ്ടിന് ഇക്കാര്യത്തിലും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

