നിർമാണ മേഖല സ്തംഭനാവസ്ഥയിലേക്ക്; പ്രവേശന വിലക്കിൽ വലഞ്ഞ് കേരളം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നിർമാണ മേഖല സ്തംഭനാവസ്ഥയിലേക്ക്. തമിഴ്നാടിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നിർമാണ വസ്തുക്കൾ എത്താതായതാണ് മേഖല സ്തംഭിക്കാൻ കാരണം. തമിഴ്നാട്ടിൽ നിന്നുള്ള പാറ, മെറ്റൽ, എം-സാൻഡ്, പാറപ്പൊടി തുടങ്ങിയ നിർമാണ വസ്തുക്കൾ എത്തുന്നില്ല. വാഹന ഉടമകൾ, തൊഴിലാളികൾ, അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെയുള്ളവരാണ് നാലുമാസമായി ദുരിതമനുഭവിക്കുന്നത്.
കേരളത്തിലേക്ക് നിർമാണ വസ്തുക്കൾ എത്തിക്കുന്ന ലോറികൾ, ടിപ്പറുകൾ തുടങ്ങിയവ അപകടങ്ങൾക്കിടയാക്കുന്നു എന്ന കാരണം പറഞ്ഞാണ് കഴിഞ്ഞ ഏപ്രിൽ മുതൽ വാഹനങ്ങൾ കന്യാകുമാരി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. കഴക്കൂട്ടം - കാരോട് - നാഗർകോവിൽ ബൈപാസിന്റെ നിർമാണം പൂർത്തിയാകുമ്പോൾ അതുവഴി പ്രവേശനം അനുവദിക്കാമെന്നായിരുന്നു അധികൃതർ ആദ്യം പറഞ്ഞത്. കാരോട് - നാഗർകോവിൽ ബൈപാസ് നിർമാണം ജൂലൈയോടെ പൂർത്തിയാകുമെന്ന് ദേശീയപാത വിഭാഗം മുമ്പ് അറിയിച്ചെങ്കിലും ഈ വർഷാവസാനം മാത്രമേ പൂർത്തിയാകാൻ സാധ്യതയുള്ളൂ.
കന്യാകുമാരി, വള്ളിയൂർ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള പാറ, മെറ്റൽ, എം-സാൻഡ്, പാറപ്പൊടി തുടങ്ങിയവ എത്തുന്നത്. ഇത് ലഭിക്കാതായതോടെ വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം - കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കൽ, വിവിധ റോഡുകൾ, ഫ്ലാറ്റുകൾ, വീടുകൾ ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ സ്തംഭനാവസ്ഥയിലാണ്. ദിവസേന രണ്ടായിരത്തോളം ടോറസ് ലോറികളിലാണ് നിർമാണ വസ്തുക്കൾ സംസ്ഥാനത്ത് എത്തിയിരുന്നത്. പ്രവേശന വിലക്കുവന്നതോടെ ലോറികൾ സംസ്ഥാന അതിർത്തിയിലും മറ്റു പ്രദേശങ്ങളിലും നിർത്തിയിട്ടിരിക്കുകയാണ്.
മറ്റുചില വാഹനങ്ങൾ ആര്യങ്കാവ്, ചെങ്കോട്ട വഴി ലോഡ് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും കന്യാകുമാരി വഴിയുള്ളതിന്റെ ഇരട്ടി ദൂരമുണ്ട് ചെങ്കോട്ട റൂട്ടിൽ പോയിവരാൻ. അതുകൊണ്ടുതന്നെ ഇവയുടെ വില വർധിക്കുന്ന സാഹചര്യമുണ്ട്. മുമ്പ് ഒരു ടൺ മെറ്റലിന് 1100 - 1200 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 1600 - 1700 വരെയായി. എം-സാൻഡിന് 1300 ആയിരുന്നത് 1800 വരെയായി. ഒരു ടൺ പാറയ്ക്ക് 1000 ആയിരുന്ന വില 1500 ആയും ഉയർന്നിട്ടുണ്ട്. വാഹന ഉടമകൾ, തൊഴിലാളികൾ, നിർമാണ മേഖലയിൽ പണിയെടുക്കുന്നവർ എന്നിവർക്ക് പുറമേ വർക്ക് ഷോപ്പുകൾ, ടയർ പഞ്ചർ കടകൾ എന്നീ അനുബന്ധ തൊഴിലുകളിലുള്ളവരും പ്രതിസന്ധിയിലായി. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്ന് കരുതുന്നതായും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

