വയനാട് തുരങ്കപാതക്ക് നിർമാണാനുമതി; മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണം
text_fieldsതിരുവനന്തപുരം: വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി. ആനക്കാംപൊയിൽ-മേപ്പാടി പാതക്കാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിർമാണാനുമതി നൽകിയത്.
25 ഇന വ്യവസ്ഥകളോടെയാണ് അനുമതി. പരിസ്ഥിതിലോല മേഖലയാണ് എന്ന് വ്യക്തമാക്കിയതിന് ശേഷമാണ് അനുമതിയിലേക്ക് കടന്നിരിക്കുന്നത്. ഉചിതമായ സുരക്ഷാമുൻകരുതൽ സ്വീകരിക്കണം, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ അതീവ ശ്രദ്ധയോടെ വേണം നിർമാണം, ടണൽറോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്ന കാലാവസ്ഥാ സ്റ്റേഷനുകൾ സ്ഥാപിക്കണം, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികൾ തെരഞ്ഞടുക്കണം, ജില്ല കലക്ടർ ശിപാർശ ചെയ്യുന്ന നാലംഗ വിദഗ്ധ സമിതി ഇതെല്ലാം നിരീക്ഷിക്കുന്നതിനായി രൂപീകരിക്കണം, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തുക തുടങ്ങിയ നിബന്ധനകളാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുള്ള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നും നിർദേശമുണ്ട്. ഇതോടെ തുരങ്കപാത നിര്‍മാണവുമായി സര്‍ക്കാറിന് മുന്നോട്ട് പോകാം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുരങ്കപാതയുടെ നിർമാണം പൂർത്തീകരിക്കുക. സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടുണ്ട്. 8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ പാതയാണ്. 10 മീറ്റർ വീതമുള്ള നാലുവരിയായാണ് പാത. 300 മീറ്റർ ഇടവിട്ട് ക്രോസ്‌വേകളുണ്ടാവും.
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണ് പാത. മറിപ്പുഴയിൽ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്തുനിന്നാണ് തുരങ്കം ആരംഭിക്കുക. 1643.33 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഇരട്ട തുരങ്കപാത. ഇരുവഴിഞ്ഞിപ്പുഴക്കു കുറുകെ 93.12 കോടി ചെലവിൽ ആർച്ച് പാലവും നാലുവരി സമീപന റോഡും പദ്ധതിയിൽ ഉൾപ്പെടുന്നു.
പാതക്ക് 2138 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാറിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി 2020 ഒക്ടോബർ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. നാലു വർഷത്തിനകം തുരങ്കപാത പദ്ധതിക്ക് ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം 17 ഹെക്ടറിൽ വനം ഒരുക്കണമെന്ന നിബന്ധനയോടെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പാതക്ക് പ്രാഥമിക അനുമതി നൽകിയത്. 34.31 ഹെക്ടർ വനഭൂമിയാണ് ഏറ്റെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

