'ഭരണഘടനാപരമായ കർത്തവ്യം'; ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ
text_fieldsന്യൂഡൽഹി: സർവകലാശാല നിയമ ഭേദഗതി ബിൽ ഉൾപ്പെടെ ഇനി ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തം. ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് സര്‍ക്കാറുകളുടെ അവകാശമെന്നും തെലങ്കാന സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ മറുപടി പറഞ്ഞു.
സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ കഴിഞ്ഞ ദിവസം ഗവർണർ ഒപ്പിട്ടിരുന്നു. വഖഫ് ബില്ലിലും മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവർണർ ഒപ്പിട്ടത്. എന്നാൽ, സർവകലാശാല നിയമ ഭേദഗതി ബിൽ ഉൾപ്പെടെ വിവാദമായ ആറ് ബില്ലുകളിൽ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ചാൻസലർ ബില്ലും ലോകായുക്താ ബില്ലുമടക്കം സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലാണ് അനുമതി കാത്തിരുന്നത്. ഇവയിൽ രണ്ട് ബില്ലിലാണ് ഗവർണർ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്.
വിവാദ ബില്ലുകൾ രാഷ്ട്രപത്രിക്ക് വിടാനുള്ള സാധ്യതയുമുണ്ട്. ഡൽഹിയിലുള്ള ഗവർണർ ഇനി 25നാണ് കേരളത്തിൽ തിരിച്ചെത്തുക.