കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ മന്ത്രി വീണാ ജോർജിനെതിരെ പരാതി
text_fieldsകണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ വ്യാജ പരാതി നൽകി കള്ളക്കേസിൽ കുടുക്കിയെന്ന് കാട്ടി വീണാ ജോർജിനെതിരെ പരാതി. കോൺഗ്രസ് നേതാവ് ടി.ഒ മോഹനനാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. ഈ മാസം 25 ന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന് കാട്ടി മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിക്കെതിരെയാണ് ടി.ഒ. മോഹനൻ കോടതിയെ സമീപിച്ചത്.
മന്ത്രിയും ഗൺമാനും വ്യാജ ആരോപണം ഉന്നയിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നടക്കാത്ത സംഭവത്തിന്റെ പേരിൽ കള്ള പരാതി നൽകി നിരപരാധികളെ ജയിലിൽ അടച്ച സംഭവത്തിൽ മന്ത്രിക്കും ഗൺമാനുമെതിരെ നടപടി വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മുൻ ഡി.ജി.പി ടി.അസഫലി മുഖേന ആണ് പരാതി നൽകിയിരിക്കുന്നത്.
സംഭവം നടന്ന ദിവസത്തെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ദൃശ്യങ്ങൾ ഹാജരാക്കാൻ നടപടി വേണമെന്നും പരാതിയോടൊപ്പം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മന്ത്രിയുടെ കള്ള പരാതിയിൽ ആണ് നാട്ടിലാകെ നടന്ന അക്രമം നടന്നത്. ഇതിന് മന്ത്രിയും സി.പി.എമ്മും മറുപടി പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തിൽ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡി.ജി.പി വ്യക്തമാക്കി. അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ച ശേഷം തുടർനടപടി ഉണ്ടാകുമെന്നും ഡി.ജി.പി അറിയിച്ചു. റിമാൻഡിൽ കഴിയുന്ന കെ.എസ്.യു നേതാക്കൾ നൽകിയ ജാമ്യാപേക്ഷ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

