ഡോ. റാമിന്റെ ജാമ്യം; പൊലീസ് തലപ്പത്ത് ഗൂഢാലോചന സംശയിക്കുന്നു -ഹൈകോടതി
text_fieldsകൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ രക്ഷിക്കാൻ പൊലീസ് തലപ്പത്ത് ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായി ഹൈകോടതി. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. ഡോ. റാമിന് തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതിയിൽനിന്ന് ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യം പൊലീസ് വിശദമായി അന്വേഷിക്കാത്ത പക്ഷം കോടതി അതിന് ഉത്തരവിടുമെന്നും പ്രതിയുമായി ബന്ധപ്പെട്ടവരുടെ കാൾ റെക്കാഡുകളടക്കം പരിശോധിക്കാൻ നിർദേശിക്കുമെന്നും സിംഗിൾബെഞ്ച് മുന്നറിയിപ്പ് നൽകി.
അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്ന സുപ്രീംകോടതി മാനദണ്ഡം പാലിക്കാതെ പ്രതിയെ പ്രത്യേക സെഷൻസ് കോടതിയിൽ ഹാജരാക്കിയത് ഗൂഡാലോചനയുടെ ഭാഗമായാണെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി പ്രതിയിൽനിന്ന് പാരിതോഷികം പറ്റിയതായി സംശയിക്കണം. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന ചൊല്ല് ഇവിടെ അന്വർഥമായിരിക്കുകയാണ്. കാശുള്ളവന് എന്തുമാകാമെന്നതാണ് സ്ഥിതി. കഴിഞ്ഞ 15 വർഷത്തിനിടെ ഇങ്ങിനെയൊരു സംഭവവും ഉണ്ടായിട്ടില്ല. ഭരണ നിർവഹണത്തിലെ പരാജയമാണിത്.
റാമിന്റെ ഒളിയിടം കണ്ടെത്താൻ പൊലീസ് സർവശ്രമങ്ങളും നടത്തിയിരുന്നെന്ന് വാദത്തിനിടെ സർക്കാർ അറിയിച്ചു. ഈ വാദം കോടതി തള്ളി. പ്രതി പോയിടത്തെല്ലാം പൊലീസ് പിന്നാലെ പോയി ആഘോഷമാക്കി. ഭക്ഷണം കഴിച്ച് കൂടെ നടന്നു. അയാൾ കീഴടങ്ങാൻ വന്നപ്പോൾ അറസ്റ്റ് ചെയ്ത്, നടപടിക്രമങ്ങൾ പാലിക്കാതെ പുറത്തിറങ്ങാൻ പഴുതിടുകയാണ് ചെയ്തത്. എന്തിനാണ് ഇവിടെ പൊലീസ്. പാവപ്പെട്ടവരെ ഉപദ്രവിക്കാനും പണക്കാരെ രക്ഷിക്കാനുമാണോ? ഡിവൈ.എസ്.പിക്കു പദവിയിൽ തുടരാൻ അർഹതയില്ല. അറസ്റ്റ് ചെയ്യുമ്പോൾ കാരണം അറിയിക്കണമെന്ന് അത്തരമൊരാൾക്ക് അറിയാഞ്ഞിട്ടാണോ, ആദ്യമായിട്ടാണോ ഒരാളെ അറസ്റ്റ് ചെയ്യുന്നത്?
ഡിവൈ.എസ്.പിയുടെ നടപടി ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഗൂഢാലോചനയുടെ ഫലമാണ്. ലോൺ ആപ്പിലെ വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനാൽ നിതിൻ ആത്മഹത്യ ചെയ്തു എന്ന പൊലീസ് വാദം ആരാണ് വിശ്വസിക്കുന്നത്. ലോൺ കേസിൽ പ്രതികളെ വേഗത്തിൽ പിടികൂടി. മാനദണ്ഡങ്ങളും പാലിച്ചു. പൊലീസ് ആരുടെ കൂടെയാണ് നിൽക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ജനം എല്ലാം കാണുന്നുണ്ട്.
ഇതെല്ലാം കഴിഞ്ഞിട്ട് അന്വേഷണ സംഘത്തെ മാറ്റി തലയൂരാനുള്ള ശ്രമമാണെന്നും കോടതി വിമർശിച്ചു. പ്രതിയെ ഹാജരാക്കിയപ്പോൾ കോടതിയിൽ സമർപ്പിച്ച രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച ഹാജരാകാൻ കോടതി നിർദേശിച്ചു.
സുപ്രീംകോടതി മാനദണ്ഡം പാലിക്കാൻ എന്തു ചെയ്തെന്ന് വിവരിച്ച് സത്യവാങ്മൂലവും നൽകണം. ഉത്തരവിന്റെ പകർപ്പ് ജാമ്യ കോടതിയും സമർപ്പിക്കണം. അറസ്റ്റിന് കാരണം അറിയിക്കാതെ പ്രതിയെ രക്ഷിക്കുന്ന പ്രവണത പതിവാണ്. അതിനാൽ ജാമ്യ കോടതികൾ ഇത് കൃത്യമായി പരിശോധിക്കണമെന്ന് ഹൈകോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരത്തിൽ സൂക്ഷ്മ പരിശോധന നടന്നോ എന്നതിൽ പ്രത്യേക ജഡ്ജി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. ഡോ. റാമിനെ കോടതിയിൽ നിന്നു വിട്ടയയച്ച സാഹചര്യം ചൂണ്ടിക്കാട്ടി നിതിൻ രാജിന്റെ മാതാപിതാക്കളായ ലത, രാജൻ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

