കെ.പി.സി.സിക്ക് മുന്നിൽ പന്തലൊരുക്കി, പായസത്തിനും ലഡുവിനും ഓഡർ നൽകി കോൺഗ്രസ് പ്രവർത്തകർ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ കെ.പി.സി.സിക്ക് മുന്നിൽ പന്തൽ ഒരുക്കി പ്രവർത്തകർ. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. വൈകീട്ട് ഡി.ജെ പരിപാടികളും നടത്തും. യു.ഡി.എഫ് വിജയമുറപ്പിച്ചാണ് നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷം യു.ഡി.എഫിന് ഉണ്ടാകുമെന്നും പ്രവർത്തകർ അവകാശപ്പെട്ടു.
വലിയ ജനവികാരമായിരിക്കും എൽ.ഡി.എഫിനെതിരെ ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വോട്ടെണ്ണാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ തുടർനടപടിയിലേക്ക് കടക്കാനാണ് കോൺഗ്രസ് തീരുമാനം. അടുത്ത ദിവസം എ.ഐ.സി.സി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിങ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി ചർച്ചയിൽ എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ഘടകകക്ഷികൾ എന്നിവരുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിൽ കൂടുതൽ പേരുകൾ പരിഗണനക്ക് വരട്ടെയെന്നാണ് ഹൈക്കമാൻഡ് നിലപാട്.
അതേസമയം, കോൺഗ്രസിൽ മുഖ്യമന്ത്രി സീറ്റുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞു. ഘടകകക്ഷികൾ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എം.എൽ.എമാരുടെ അഭിപ്രായങ്ങൾ കൂടി തേടും. കോൺഗ്രസ് ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കുകയെന്നും ദീപാദാസ് മുൻഷി പറഞ്ഞു.
അതേസമയം, കണ്ണൂരിൽ ആറുസീറ്റ് വരെ യു.ഡി.എഫ് നേടുമെന്ന് സണ്ണി ജോസഫ്. അട്ടിമറി വിജയം നേരിടുമെന്ന് എല്ലാ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് പറയുന്നതാണ്. ഫലം പുറത്തുവരുന്നത് വരെ അവരുടെ അവകാശവാദം നിലനിൽക്കുകയുള്ളൂ. മോശമല്ലാത്ത കോൺഫിഡൻസിലാണ് ഞങ്ങൾ. മുഖ്യമന്ത്രി ചർച്ചകളെല്ലാം സജീവമായി നടക്കുന്നുണ്ട്. എങ്കിലും, അതിനൊരു മാനദണ്ഡം നിലനിൽക്കുന്നുണ്ട്. അതനുസരിച്ചേ ചെയ്യുകയുള്ളൂവെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ഉപമുഖ്യമന്ത്രി സ്ഥാനം ഇത്തവണ കേരളത്തിൽ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു പറഞ്ഞ അക്കാര്യത്തിൽ കൂടുതലൊന്നും പറയാനില്ല. ആറോളം സീറ്റുകളിൽ വിജയിച്ച് കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് മേൽക്കൈ നേടുമെന്നാണ് കണക്കുകൂട്ടലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

