കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു; പിന്നിൽ സി.പി.എം എന്ന് കോൺഗ്രസ്
text_fieldsകണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിന് പിന്നാലെ അജ്ഞാതർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. ബുധനാഴ്ച്ച അർധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. റോഡരികിലെ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. അക്രമത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം, ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മന്ത്രിയെ ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. എം.ആർ.ഐ സ്കാനിങ് ഉൾപ്പെടെയുള്ള ചികിത്സ നൽകാനാണ് മെഡിക്കൽ ബോർഡിന്‍റെ തീരുമാനം. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ കൂടുതൽ പരിശോധനകൾക്കായി രാത്രിയാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
വീണ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് കെ.എസ്.യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബ്ബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരാണ് റിമാൻഡിലായത്. എ.കെ.ജി ആശുപത്രിക്ക് മുന്നിൽ വച്ച് മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

