പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് നേതാക്കളെല്ലാം; പരാജയം തന്റെ തലയില്‍ കെട്ടിവെക്കുന്നെന്ന് മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതൃമാറ്റവും അഴിച്ചുപണിയും അനിവാര്യമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ ആവശ്യം. സമ്പൂര്‍ണ അഴിച്ചുപണിയാണ് കെ. സുധാകരന് ആവശ്യപ്പെട്ടത്. യോഗത്തില്‍ രൂക്ഷ വിമര്‍ശനം നടത്തിയ പി.ജെ. കുര്യന് രമേശ് ചെന്നിത്തലക്കെതിരെ ആഞ്ഞടിച്ചു. പരാജയകാരണം പരിശോധിക്കാൻ ഹൈകമാന്‍ഡ് പ്രതിനിധികള്‍ എത്താനിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് വിമര്‍ശനങ്ങള്‍ പാടില്ലെന്ന് നേരത്തെ ഗ്രൂപ് നേതാക്കള്‍ തീരുമാനിച്ചിരുന്നതിനാൽ പരസ്യ പ്രതികരണങ്ങൾ പീന്നീട് ഒഴിവാക്കി.
പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡൻറും മാറണമെന്നാണ് പി.ജെ. കുര്യൻ ആവശ്യപ്പെട്ടത്. പരാജയത്തിെൻറ ധാര്‍മിക ഉത്തരവാദിത്തം ഇരുവരും ഏറ്റെടുക്കണം. കോവിഡ്-പ്രളയകാലത്ത് പ്രതിപക്ഷനേതാവ് സ്വീകരിച്ച നിലപാടുകള്‍ ശരിയായിരുന്നോയെന്ന് പരിശോധിക്കണം. യൂത്ത് കോണ്‍ഗ്രസിലും കെ.എസ്.യുവിലും പുനഃസംഘടന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്നെ ഒറ്റപ്പെടുത്തി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ യോഗത്തില്‍ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് വികാരാധീനനായി. പരാജയം തെൻറ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നത്. പരാജയത്തിെൻറ ഉത്തരവാദി താന്‍ മാത്രമാണോയെന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ ഇടപെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തനിക്കും പരാജയത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞു. ഹൈകമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ മേല്‍നോട്ട സമിതി അധ്യക്ഷനെന്ന നിലയില്‍ തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണെന്ന് ഉമ്മന്‍ ചാണ്ടിയും അഭിപ്രായപ്പെട്ടു. കണ്ണൂരിലെ തോല്‍വിക്ക് തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ സുധാകരന് സമഗ്രമായ അഴിച്ചുപണി വേണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.