മുഖ്യമന്ത്രി ചർച്ചയിൽ തിളച്ച് കോൺഗ്രസ്; ഹൈകമാൻഡ് നിരീക്ഷകർ ഇന്ന് കേരളത്തിൽ
text_fieldsവിജയശേഷം ആദ്യമായി എറണാകുളത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുന്നു ഫോട്ടോ: ബൈജു കൊടുവള്ളി
തിരുവനന്തപുരം: തലയെണ്ണലോ തലമൂപ്പോ, അതോ സ്വാഭാവിക നീതിയോ?. നിയമസഭ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്നതിൽ കോൺഗ്രസിൽ ചർച്ച തിളച്ചുമറിയുന്നു. പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയർമാനുമെന്ന നിലയിൽ വി.ഡി. സതീശൻ, മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമെന്ന നിലയിൽ രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളിലാണ് ചർച്ചകൾ കേന്ദ്രീകരിക്കുന്നത്.
വോട്ടെടുപ്പിന് പിന്നാലെ ഫലമറിയാനുള്ള കാത്തിരിപ്പ് കാലയളവിൽ കോൺഗ്രസിലുണ്ടായ ചരടുവലികളും അണയറ നീക്കങ്ങളും പൂർവാധികം ശക്തമായെന്ന് മാത്രമല്ല, ഫലപ്രഖ്യാപനത്തോടെ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. എം.എൽ.എമാരുടെ പിന്തുണയാണ് മാനദണ്ഡമെന്ന ഹൈകമാൻഡ് നിർദേശത്തിന് പിന്നാലെ വോട്ടുപിടിത്തം അണിയറയിൽ സജീവമാണ്. എം.എൽ.എമാരുടെ എണ്ണമെടുത്താൽ മുൻതൂക്കം കിട്ടുമെന്ന പ്രതീക്ഷയുള്ളതിനാൽ ആ നിലയ്ക്ക് തീരുമാനമുണ്ടാകണമെന്നാണ് കെ.സി. വേണുഗോപാൽ പക്ഷത്തിന്‍റെ നിലപാട്.
അതേസമയം, ഘടകകക്ഷികളുടെ അഭിപ്രായംകൂടി മുഖവിലക്കെടുക്കണമെന്ന നിലപാടിലാണ് സതീശൻ പക്ഷം. മുസ്ലിം ലീഗ് ഉൾപ്പെടെ അനുകൂല സമീപനം സ്വീകരിച്ച പശ്ചാത്തലത്തിലാണ് വി.ഡി. സതീശൻ പക്ഷത്തിന്‍റെ നീക്കം. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന കഴിഞ്ഞ ദിവസം കേരളത്തിലെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ വാക്കുകളും സതീശൻ വിഭാഗം പിടിവള്ളിയാക്കുന്നു.
അതിനിടെ കെ.സി. വേണുഗോപാൽ ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെത്തി. വലിയ സ്വീകരണമാണ് അദ്ദേഹത്തിന് ഡൽഹിയിൽ ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് വൈകീട്ട് ഏഴോടെ വന്ദേഭാരത് എക്പ്രസിൽ കൊച്ചിയിലെത്തിയ വി.ഡി. സതീശനും ഉജ്ജ്വല വരവേൽപ്പാണ് പ്രവർത്തകർ നൽകിയത്. ‘മുഖ്യമന്ത്രി സതീശാ’ എന്ന മുദ്രാവാക്യങ്ങളോടെ തോളിലേറ്റിയാണ് റെയിൽവേ സ്റ്റേഷന് പുറത്തെത്തിച്ചത്.
തിരുവനന്തപുരത്തിന് സമാന്തരമായി ഡൽഹിയിലും നേതൃതല ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ നിർണയിക്കാൻ ഹൈകമാൻഡ് നിയോഗിക്കുന്ന നിരീക്ഷകർ ബുധനാഴ്ച കേരളത്തിലെത്തും. രണ്ടു മുതിർന്ന നേതാക്കളും രണ്ടാംനിരയിലെ ഒരു യുവനേതാവുമടക്കം മൂന്നംഗ നിരീക്ഷക സംഘമാണുണ്ടാവുകയെന്നാണ് വിവരം. സച്ചിൻ പൈലറ്റിനെ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചാരണകാലത്ത് ഹൈകമാൻഡ് നിരീക്ഷകനായി സച്ചിൻ കേരളത്തിലുണ്ടായിരുന്നു. മറ്റു രണ്ടു നേതാക്കൾ കേരളത്തിൽ പ്രചാരണത്തിനെത്താത്തവരാകണമെന്ന ശിപാർശയും മുന്നോട്ടുവെച്ചിട്ടുണ്ട്. എങ്കിലും പി. ചിദംബരം, ജയറാം രമേശ്, താരീഖ് അൻവർ, അശോക് ഗെഹ്ലോട്ട് എന്നിവരിൽ രണ്ടുപേർ നിരീക്ഷകരാകാനാണ് സാധ്യത.
കേരളത്തിലെത്തുന്ന സംഘം സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിക്കൊപ്പം എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തും. എം.എൽ.എമാരിൽനിന്ന് ഒറ്റക്കും അഭിപ്രായം തേടും. ഘടകകക്ഷി നേതാക്കളുടെ അഭിപ്രായവും ആരായും. തുടർന്ന്, കോൺഗ്രസ് നിയമസഭ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈകമാൻഡിനെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം പാസാക്കും. തുടർന്ന് ഹൈകമാൻഡാണ് അന്തിമ തീരുമാനമെടുക്കുക. ചർച്ചയിലുയരുന്ന മൂന്നു പേരുകൾക്കും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളുണ്ട്. അതേസമയം രമേശ് ചെന്നിത്തല ഇന്ന് ഡൽഹിക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

