കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിനുകൾ തടഞ്ഞു
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ സമരത്തിന് പിന്നാലെയുള്ള അറസ്റ്റിൽ സംസ്ഥാനവ്യാപകമായി കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്സ്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു വിഭാഗങ്ങളും സമരത്തിൽ അണിനിരന്നിട്ടുണ്ട്. ഡൽഹി ലോക്ഭവനിലേക്ക് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് രാത്രി വൈകിയും തുടരുകയാണ്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫാണ് സമരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
തലസ്ഥാനത്ത് എ.ജി ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രവർത്തകർ രോഷം പ്രകടിപ്പിച്ചു. ഇതിനിടയിലാണ് ട്രെയിനുകൾ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയത്. കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകർ യശ്വന്ത്പൂർ എക്സ്പ്രസ് തടഞ്ഞപ്പോൾ, ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഞ്ചിനാട് എക്സ്പ്രസിന്റെ മുന്നിലെത്തിയാണ് പ്രതിഷേധിച്ചത്. കൊച്ചിയിൽ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രക്ഷോഭത്തിന് എം.എൽ.എമാരായ മുഹമ്മദ് ഷിയാസും ദീപക്ക് ജോയിയും നേതൃത്വം നൽകി.
കോഴിക്കോട്ട് കെ.എസ്.യുവും യൂത്ത് കോൺഗ്രസും കൈകോർത്ത് നടത്തിയ പ്രകടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് ആരംഭിച്ചത്. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വയനാട് കൽപ്പറ്റയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെയും പൊലീസ് നീക്കം ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെയുള്ള ഡൽഹിയിലെ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ചാണ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നുഹ്മാൻ ജംങ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് വിമാനത്താവള കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. റിയാസ് മുക്കോളി, ലത്തീഫ് കൂട്ടാലുങ്ങൽ, ഫർസീൻ, നിധീഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

