ലോക കേരളസഭയിലെ സഹകരണം സംബന്ധിച്ച് യു.ഡി.എഫിൽ ആശയക്കുഴപ്പം
text_fieldsതിരുവനന്തപുരം: ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിലെ സഹകരണം സംബന്ധിച്ച് യു.ഡി.എഫിൽ ആശയക്കുഴപ്പം. സമ്മേളനവുമായി സഹകരിക്കണമെന്ന അഭിപ്രായമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കൂട്ടർക്കുമുള്ളതെങ്കിൽ നിസ്സഹകരിക്കണമെന്ന വാദമാണ് മറുപക്ഷത്തുള്ള ഭൂരിപക്ഷം നേതാക്കളും ഉയർത്തുന്നത്. മുന്നണിക്കുള്ളിലെ ആശയക്കുഴപ്പം കാരണം ഈ മാസം 17ന് തിരുവനന്തപുരത്ത് തുടങ്ങുന്ന ലോക കേരളസഭയിലെ സാന്നിധ്യം സംബന്ധിച്ച് ഇതേവരെ ഔദ്യോഗികമായി പ്രഖ്യാപിക്കാനായിട്ടില്ല.
ലോക കേരളസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മൂന്ന് ഉപാധികളാണ് പ്രതിപക്ഷം മുന്നോട്ടുവെച്ചത്. സമ്മേളനത്തിന്റെ പേരിലെ അനാവശ്യ ധൂർത്ത് ഒഴിവാക്കുക, കഴിഞ്ഞ രണ്ടു സമ്മേളനങ്ങളിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി പരസ്യപ്പെടുത്തുക, പ്രതിപക്ഷ അനുകൂല പ്രവാസി സംഘടനകൾക്കും സമ്മേളനത്തിൽ പ്രാതിനിധ്യം നൽകുക എന്നിവയായിരുന്നു അവ. ഇതുസംബന്ധിച്ച് സർക്കാറിന് കത്ത് നൽകുമെന്ന് പ്രതിപക്ഷനേതാവ് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, സർക്കാറിൽനിന്ന് എന്തെങ്കിലും അനുകൂല മറുപടി ഇതേവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. സംസ്ഥാനം കടുത്ത ധനപ്രതിസന്ധി നേരിടുമ്പോൾ കോടികൾ ചെലവഴിച്ച് സമ്മേളനം നടത്തുന്നതിനോട് അവർ വിയോജിക്കുകയും ചെയ്യുന്നു. മാത്രമല്ല, സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ ലോക കേരളസഭ സമ്മേളനത്തിൽ 'സഹകരണം' ഉണ്ടായാൽ പ്രവർത്തകവികാരത്തിന് എതിരാകുമെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്.
നേരത്തേ ഇതേ വാദം ഉയർത്തിയാണ് സിൽവർലൈൻ സംവാദം യു.ഡി.എഫ് ബഹിഷ്കരിച്ചത്.ഇന്ത്യന് പൗരന്മാരായ കേരളീയരുടെ പൊതുവേദിയായി വിഭാവനം ചെയ്ത് രൂപവത്കരിച്ച ലോക കേരളസഭ 2018ലും 2020ലും സമ്മേളിച്ചിരുന്നു. ലോക കേരളസഭയുടെ സഭാനേതാവ് മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവുമാണ്. മൂന്നാം ലോക കേരളസഭയുടെ നടത്തിപ്പിന് മൂന്നുകോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.