മഹാരാജാസ് കോളജിലെ സംഘർഷം: എസ്.എഫ്.ഐയുടെ വ്യാജ പ്രചാരണം കേസെടുത്തതിലുള്ള വൈരാഗ്യം തീർക്കാനെന്ന് ഫ്രറ്റേണിറ്റി
text_fieldsതിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ മൂന്നാം വർഷ വിദ്യാർഥികൾ തമ്മിൽ നടന്ന ഗ്യാങ് സംഘർഷങ്ങളിൽ ഫ്രറ്റേണിറ്റിയെ പ്രതിചേർക്കാനുള്ള എസ്.എഫ്.ഐയുടെയും മാധ്യമങ്ങളുടെയും നീക്കം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് അംജദ് റഹ്മാൻ. ഫ്രറ്റേണിറ്റി പ്രവർത്തകൻ താമസിക്കുന്ന സ്ഥലത്തടക്കം കയറി മർദിച്ച എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ കൂടിയാണ് എസ്.എഫ്.ഐ നടത്തുന്ന വ്യാജ പ്രചാരണം.
കഴിഞ്ഞ ദിവസം കോളജിലെ അധ്യാപകനെ ഫ്രറ്റേണിറ്റി മർദിച്ചെന്ന പ്രചാരണം കൂടി എസ്.എഫ്.ഐയും വിദ്യാർഥി യൂനിയനും നടത്തിയിരുന്നു. ആരോപണം കള്ളമെന്ന് തെളിഞ്ഞപ്പോഴാണ് ഫ്രറ്റേണിറ്റിക്കെതിരെ മറ്റൊരു വ്യാജ ആരോപണവുമായി എസ്.എഫ്.ഐ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. മറ്റു സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുക എന്നതാണ് എസ്.എഫ്.ഐയുടെ മുഖ്യപ്രവർത്തനം.
മറ്റു സംഘടനകൾക്ക് സംഘ്പരിവാർ ഫാഷിസത്തിനെതിരെ നോട്ടീസ് വിതരണം ചെയ്യാൻ പോലുമുള്ള സ്വാതന്ത്ര്യം എസ്.എഫ്.ഐ വെച്ച് പൊറുപ്പിക്കാറില്ല. മുമ്പ് രോഹിത് വെമുല വിഷയത്തിൽ പ്രതികരിച്ച മഹാരാജാസിലെ ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്.എഫ്.ഐ മർദിച്ചിരുന്നു. ഭീകരമുദ്ര ചാർത്തി അപ്പുറത്ത് നിർത്താൻ ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുക്കുന്ന എസ്.എഫ്.ഐ രീതി പുതിയതല്ല. എതിർശബ്ദമുയർത്തുന്നവരെ ചാപ്പകുത്തി നിശബ്ദരാക്കുന്ന രീതിയാണത്. അതാണ് ഫാഷിസവും ചെയ്യുന്നത്. കാമ്പസ് ഫാഷിസത്തിന്റെ നിറം ചുവപ്പാണെന്ന് ചുമ്മാ പറയുന്നതല്ലെന്ന് ഈ ജനാധിപത്യ സോഷ്യലിസ്റ്റ് മതേതരക്കാരെ നിരീക്ഷിച്ചാൽ എളുപ്പത്തിൽ ബോധ്യമാവും.
രാജ്യതലസ്ഥാനത്ത് ഫ്രറ്റേണിറ്റിയും എസ്.എഫ്.ഐയും അടക്കമുള്ള വിവിധ വിദ്യാർഥി സംഘടനകൾ സംഘ്പരിവാർ ഫാഷിസത്തിനെതിരെ ഒരുമിച്ച് സമരങ്ങൾ നയിക്കുമ്പോഴാണ് കേരളത്തിൽ തങ്ങൾക്ക് ആധിപത്യമുള്ള ഇടങ്ങളിൽ എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനാ പ്രവർത്തകരെ ആക്രമിച്ച് നിശബ്ദരാക്കാൻ ശ്രമിക്കുന്നത്. ഇത് ആ സംഘടനയുടെ ജനാധിപത്യ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നുണ്ട്. വ്യാജ പ്രചരണങ്ങളുടെയും തെരഞ്ഞെടുപ്പ് തോൽവിയുടെയും പേരിൽ തുടരുന്ന അക്രമണങ്ങൾ അവസാനിപ്പിച്ച് കാമ്പസിന്റെ സമാധാനന്തരീക്ഷത്തെ നിലനിർത്താൻ എല്ലാ വിദ്യാർഥികളും തയാറാവണമെന്നും അംജദ് റഹ്മാൻ വാർത്ത കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

