മോൻസനിൽനിന്ന് പിടിച്ചെടുത്ത സാധനങ്ങൾ യഥാർഥ ഉടമക്ക് നൽകണമെന്ന് കോടതി
text_fieldsകൊച്ചി: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോൻസൺ മാവുങ്കലിൽനിന്ന് പിടിച്ചെടുത്ത സാധനങ്ങൾ യഥാർഥ ഉടമയായ കിളിമാനൂർ സ്വദേശി എസ്. സന്തോഷിന് തിരികെ നൽകാൻ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
രണ്ടുകോടിയുടെ ബോണ്ടിലാണ് 900 സാധനങ്ങൾ ഉടമക്ക് വിട്ടുകൊടുക്കാൻ കോടതി അനുവദിച്ചത്. ഇതിൽ ഒരു കുന്തവും പുരാതന നാണയങ്ങളും സംഗീത ഉപകരണങ്ങളും അടക്കം ഏകദേശം 15 വസ്തുക്കൾക്ക് മാത്രമാണ് യഥാർഥത്തിൽ പുരാവസ്തുമൂല്യമുള്ളതെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, മോശയുടെ അംശവടി, യൂദാസിന് ലഭിച്ച വെള്ളിക്കാശ് തുടങ്ങി യഥാർഥ വസ്തുക്കളെന്ന് തെറ്റിദ്ധരിപ്പിച്ച് മോൻസൺ പലരെയും കബളിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സാധനങ്ങളെല്ലാം സന്തോഷിന്റെ പക്കൽനിന്ന് വാങ്ങിയവയാണെന്ന് നേരത്തേ തെളിഞ്ഞിരുന്നു.
മ്യൂസിയം തുടങ്ങിയ ശേഷം പണം നൽകാമെന്ന ഉറപ്പിൽ ഏകദേശം 3.30 കോടി വിലമതിക്കുന്ന ഉരുപ്പടികൾ മോൻസൺ തട്ടിയെടുത്തെന്നായിരുന്നു സന്തോഷിന്റെ പരാതി. സാധനങ്ങൾ സന്തോഷിന്റേതാണെന്നു മോൻസണും കോടതി മുമ്പാകെ സമ്മതിച്ചിരുന്നു.
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സന്തോഷിന്റെ മൊഴി വസ്തുതാപരമാണെന്ന റിപ്പോർട്ടാണ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇവ സന്തോഷിന് തന്നെ വിട്ടുനൽകാൻ നിർദേശിച്ചത്. സിനിമ ഷൂട്ടിങ്ങിന് വാടകക്ക് നൽകാനും സ്വന്തം കൗതുകത്തിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പണം നൽകി ശേഖരിച്ചവയാണ് മോൻസൻ കൈവശപ്പെടുത്തി തട്ടിപ്പുനടത്തിയതെന്ന് സന്തോഷ് പറഞ്ഞിരുന്നു.തെന്ന് സന്തോഷ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.