ഓർമയിൽ മായാതെ സഖാവ് കുഞ്ഞാലി
text_fieldsസഖാവ് കുഞ്ഞാലി
കാളികാവ്: കിഴക്കൻ ഏറനാട്ടിലെ വിപ്ലവകാരി സഖാവ് കുഞ്ഞാലിയുടെ ഓർമകൾക്ക് 54 വർഷം. കാളികാവ് പഞ്ചായത്ത് പ്രഥമ പ്രസിഡന്റും നാടിന്റെ പ്രിയ സഖാവുമായിരുന്നു കുഞ്ഞാലി. തോട്ടം തൊഴിലാളികൾക്കും ഭൂരഹിത കർഷകർക്കും വേണ്ടി പോരാടി ഒടുവിൽ രാഷ്ട്രീയശത്രുക്കളുടെ തോക്കിന് ഇരയാവുകയായിരുന്നു അദ്ദേഹം.-
1924ല്‍ കൊണ്ടോട്ടിയില്‍ ജനിച്ച കുഞ്ഞാലി കാളികാവിന്റെ സഖാവായി മാറി. കേരള എസ്റ്റേറ്റിലെയും പുല്ലങ്കോട് എസ്റ്റേറ്റിലെയും തൊഴിലാളികളെ സംഘടിപ്പിച്ചാണ് കുഞ്ഞാലി മേഖലയില്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കിയത്. തൊഴിലാളികളേയും കര്‍ഷകരേയും സംഘടിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുത്ത് കിഴക്കന്‍ മലയോര മേഖലയിലേക്ക് എത്തിയ കുഞ്ഞാലി അധ്വാനവര്‍ഗത്തിന്റെ പ്രിയങ്കരനാക്കി.
കരുവാരകുണ്ട്, കാളികാവ്, അമരമ്പലം, കരുളായി, നിലമ്പൂര്‍ മേഖലയിലെ കര്‍ഷകരെയും തോട്ടം തൊഴിലാളികളേയും കൂടെ നിര്‍ത്തി നടത്തിയ സമരപോരാട്ടങ്ങള്‍ക്കൊടുവില്‍ അദ്ദേഹം ഈ മണ്ണിന്റെ ഭാഗമായി മാറി. കാളികാവ് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായ കുഞ്ഞാലി രണ്ടുതവണ നിലമ്പൂര്‍ അസംബ്ലി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് നിയമസഭയിലുമെത്തി.
1961ലാണ് പ്രമുഖ നാടക സംവിധായകനായിരുന്ന കെ.ടി. മുഹമ്മദിന്റെ സഹോദരി സൈനബയുമായി കുഞ്ഞാലിയുടെ വിവാഹം. 1969 ജൂലൈ 26ന് ചുള്ളിയോട് വെച്ച് വെടിയേറ്റതിനെതുടര്ന്ന് 28ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണം. വെള്ളിയാഴ്ച കാളികാവിൽ സി.പി.എം അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ എം.എൽ.എമാരായ പി.വി. അൻവർ, കെ.ടി. ജലീൽ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

