വിദ്യാര്‍ഥിയെ ട്രെയിനിൽ ടി.ടി.ഇ മര്‍ദിച്ചതായി പരാതി
text_fieldsആലുവ: വിദ്യാര്‍ഥിയെ ട്രെയിനിൽ ടി.ടി.ഇ മര്‍ദിച്ചതായി പരാതി. രാജഗിരി കോളജ് വിദ്യാര്‍ഥിയായ കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശി ശാമിലിനാണ് ട്രെയിനില്‍ ടി.ടി.ഇയുടെ മര്‍ദനമേറ്റത്. ചൊവ്വാഴ്ച മലബാര്‍ എക്സ്പ്രസില്‍ എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. കുറ്റിപ്പുറത്തിനും ഷൊര്‍ണൂരിനുമിടക്കാണ് മർദനമേറ്റത്.
ജനറല്‍ ടിക്കറ്റിലാണ് ശാമിൽ കോഴിക്കോടുനിന്ന് യാത്ര തിരിച്ചത്. ഷൊർണൂരിൽ ട്രെയിൻ നിർത്തിയപ്പോൾ പുറത്തിറങ്ങി. തിരിച്ച് കയറാൻ വൈകിയതിനാൽ ഓടിത്തുടങ്ങിയ ട്രെയിനിൽ സ്ലീപ്പര്‍ ക്ലാസിൽ ഓടിക്കയറേണ്ടി വന്നു. ടി.ടി.ഇ ഇത് ചോദ്യം ചെയ്തു. ജനറൽ കമ്പാർട്ട്മെൻറിലേക്ക് മാറാൻ ടി.ടി.ഇ ആവശ്യപ്പെട്ടു. ജനറൽ കമ്പാർട്ട്മെൻറിലേക്ക് മാറാനുള്ള സമയം ലഭിക്കും മുമ്പെ ടി.ടി.ഇ തന്നോട് മോശമായി പെരുമാറിയെന്ന് ശാമിൽ പറയുന്നു. മറ്റൊരു കമ്പാര്‍ട്ട്മെൻറിലേക്ക് മാറാന്‍ ശ്രമിക്കവെ ശുചിമുറിയുടെ ഭാഗത്തുവെച്ച് ടി.ടി.ഇ ശാമിലിനെ പിടിച്ചുതള്ളിയത്രെ.
ഇത് പ്രതിരോധിക്കാൻ ശ്രമിച്ച തന്നെ ശക്തമായി മുഖത്തടിച്ചതായി ശാമില്‍ ഷൊർണൂർ റെയിൽവേ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ചുണ്ട് പൊട്ടി ചോര വന്നതോടെ റെയില്‍വേ പൊലീസ് ഇടപെട്ടു. ഇവരുടെ നിർദേശപ്രകാരമാണ് റെയിൽവേ പൊലീസിൽ പരാതി നൽകിയത്. ശാമിൽ ആലുവ റെയില്‍വേ സ്റ്റേഷനിലിറങ്ങി ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് റെയില്‍വേ ഏരിയ മാനേജര്‍ക്കും പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

