22 ലക്ഷത്തിെൻറ സവാളയുമായി വന്ന ലോറി കാണാനില്ലെന്ന് പരാതി; ദുരൂഹത
text_fieldsകൊച്ചി: വില കുതിച്ചുയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽനിന്ന് 22 ലക്ഷം രൂപയുടെ സവാളയുമായി പുറപ്പെട്ട ലോറി കാണാനില്ലെന്ന് എറണാകുളം മാർക്കറ്റിലെ വ്യാപാരി. ലോഡ് മറിച്ച് വിറ്റ് ഫോണെടുക്കാതെ ഡ്രൈവർ മുങ്ങിയതാണെന്ന സംശയവുമായി എ.എച്ച്.എസ് വെജിറ്റബിൾസ് ഉടമ അലി മുഹമ്മദ് സിയാദാണ് സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.
ഞായറാഴ്ച അഹമ്മദ് നഗർ ജില്ലയിലെ മഹാരാഷ്ട്ര കൃഷി ഉൽപന്ന സമിതിയുടെ മൊത്ത വിതരണ ചന്തയിൽനിന്ന് കയറ്റിവിട്ട 25 ടൺ സവാള ലോറിയാണ് കൊച്ചിയിലെത്താത്തത്. ബുധനാഴ്ചയെങ്കിലും എത്തേണ്ടിയിരുന്ന ലോറി വ്യാഴാഴ്ചയും വരാതായതോടെ പൊലീസിൽ പരാതി നൽകി.
കെ.എൽ 02.എ.എസ്.6300 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ലോറിയുടെ ഡ്രൈവറെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബെല്ലടിക്കുന്നതല്ലാതെ ഫോൺ എടുക്കുന്നില്ലെന്ന് പരാതിക്കാരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ലോഡ് കൃത്യമായി കയറ്റിവിട്ടിട്ടുണ്ടെന്നാണ് അഹമ്മദ് നഗറിലെ ട്രാൻസ്പോർട്ട് കമ്പനിയിൽനിന്ന് ലഭിച്ച മറുപടി.
അവരുടെ ഓഫിസിന് മുന്നിൽ ലോഡിന് വേണ്ടി കാത്തുനിൽക്കുന്ന ലോറിയുടെയും ഡ്രൈവറുടെയും സി.സി.ടി.വി ദൃശ്യങ്ങൾ അയച്ച് തരികയും ചെയ്തു. ലോറി ഉടമയായ കളമശ്ശേരി സ്വദേശിയെ ബന്ധപ്പെട്ടപ്പോൾ സവാള ലോഡ് എടുക്കാനല്ല ലോറി പോയിരിക്കുന്നതെന്ന മറുപടിയാണ് ലഭിച്ചത്. ഡ്രൈവർ ആലുവ സ്വദേശിയാണെന്നാണ് വിവരമെന്നും സിയാദ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.