നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് പരാതി; യു.പിയില്‍ ക്രിസ്ത്യന്‍ മിഷണറി സംഘം അറസ്റ്റില്‍
text_fieldsനോയിഡ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് യു.പിയില്‍ ക്രിസ്ത്യന്‍ മിഷണറി സംഘം അറസ്റ്റില്‍. യു.പിയിലെ വിവാദമായ മതപരിവര്‍ത്തന വിരുദ്ധനിയമപ്രകാരമാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ കേസെടുത്തത്.
ഉത്തർപ്രദേശിൽ ആദിത്യനാഥ് സർക്കാർ കഴിഞ്ഞ മാസം പാസാക്കിയ വിവാദ മത പരിവർത്തന നിരോധന നിയമപ്രകാരമാണ് ക്രിസ്ത്യൻ മിഷനറിമാരെ അറസ്റ്റ് ചെയ്തത്. ദക്ഷിണ കൊറിയൻ സ്വദേശി ആൻമൂൾ അടക്കം മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. സീമ, സന്ധ്യ, ഉമേഷ് കുമാർ എന്നിവരാണ് ആൻമോളിന് പുറമെ അറസ്റ്റിലായവർ. ഇവർ പ്രയാഗ് രാജ് സ്വദേശികളാണ്.
യു.പിയിലെ പുതിയ നിയമപ്രകാരം അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്ക് മേൽ ചുമത്തിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ മാസം കൊണ്ടുവന്ന നിയമത്തില്‍ നോയിഡയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. ദക്ഷിണകൊറിയന്‍ സ്വദേശിയായ ആന്‍മൂള്‍ കുടുംബത്തോടൊപ്പം നോയിഡയിലാണ് താമസം.
മിഷനറി സംഘം മതപരിവർത്തനത്തിന് നിർബന്ധിച്ചു എന്ന് കാട്ടി സൂരജ്പൂരിൽ നിന്ന് അനിത ശർമ്മ എന്ന സ്ത്രീ പരാതി നൽകിയെന്ന് യു.പി പോലീസ് വ്യക്തമാക്കി. മിഷനറി പ്രവർത്തകർ ഭക്ഷ്യ വസ്തുക്കളും പണവും നൽകിയാണ് മത പരിവർത്തനം നടത്തുന്നതെന്നും പോലീസ് ആരോപിച്ചു. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.