പുനലൂരിലെ ജനവാസമേഖലയിൽ പുലിയെ തുറന്നുവിട്ടെന്ന് പരാതി; ‘പുലിവാൽ പിടിച്ച്’ വനംവകുപ്പ്
text_fieldsപത്തനാപുരം അലിമുക്കിൽ പിടിയിലായ പുലിയെ അച്ചൻകോവിലിൽ ജനവാസ മേഖലയോട് ചേർന്ന വനത്തിൽ തുറന്നു വിടുന്നു
പുനലൂർ: അച്ചൻകോവിലിൽ ജനവാസ മേഖലയോട് ചേർന്ന വനത്തിൽ പുലിയെ തുറന്നു വിട്ട സംഭവത്തിൽ പുലിവാൽ പിടിച്ച് വനംവകുപ്പ് അധികൃതർ. സംഭവത്തിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുന്നതടക്കം പ്രതിഷേധം അച്ചൻകോവിലിൽ ഉയർന്നു. പുനലൂരിലെ സി.പി.എമ്മും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. പത്തനാപുരം മണ്ഡലത്തിലെ അലിമുക്കിൽ കെണിയിൽ വീണ പുലിയെ പുനലൂർ മണ്ഡലത്തിലെ ജനങ്ങൾക്ക് ഭീഷണിയായി തുറന്നുവിട്ടുവെന്നാണ് ആരോപണം. മൂഴിയാർ വനത്തിൽ പുലിയെ വിടുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, അവിടെ മഴയാണെന്ന് പറഞ്ഞു പുലിയെ അച്ചൻകോവിൽ ഡിവിഷനിലെ കാനയാർ റേഞ്ചിൽപ്പെട്ട പ്ലാേന്റഷനോട് ചേർന്ന് തുറന്നുവിട്ടു.
വന്യമൃഗങ്ങളാൽ പൊറുതിമുട്ടുകയാണ് കിഴക്കൻ മേഖല. ഇതിനിടയിലാണ് മറ്റിടങ്ങളിൽ നിന്നും പിടികൂടുന്ന വന്യജീവികളേയും വിഷപ്പാമ്പുകളെയും ജനവാസ മേഖലയോട് ചേർന്ന വനത്തിൽ തള്ളുന്നതെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി പി.സജി അറിയിച്ചു. പുലിയെ ആദിവാസികൾ അടക്കം താമസിക്കുന്ന പ്രദേശത്ത് തുറന്നുവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥന്മാരുടെ നടപടിക്കെതിരെ വനം മന്ത്രിക്ക് പരാതി നൽകിയതായി കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാറും അറിയിച്ചു.
കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗ ശല്യം നേരിടാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടെ അതിനെ അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ ഇത്തരം ജനദ്രോഹ നടപടികളുമായി മുന്നിട്ടിറങ്ങിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

