പന്തീരാങ്കാവ് ദേശീയപാത ടോൾ പിരിവിനെതിരെ പരാതി; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമീഷൻ
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് ദേശീയപാതയിലെ ടോൾ പിരിവിനെതിരെയുള്ള പരാതിയെ തുടർന്ന് മനുഷ്യാവകാശ കമീഷൻ നാഷണൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടറോട് റിപ്പോർട്ട് തേടി. വിനോദ് കുമാർ തല്ലാശേരി സമർപ്പിച്ച പരാതിയിലാണ് നടപടി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടോൾ പിരിവ് നിർത്തവെക്കണമെന്നാണ് പരാതി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു. തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും.
പന്തീരാങ്കാവിൽ ടോൾ പിരിവ് നടത്തുന്നതിനെ മുമ്പ് തന്നെ ഇതേക്കുറിച്ച് പരാതിയുണ്ടായിരുന്നു. പലയിടങ്ങളിലും ദേശീയപാതയുടെ നിർമാണം പൂർത്തിയായിട്ടില്ല. പണി പൂർത്തിയാക്കുന്നതിനിടെ മൂന്നുവരിയിലൂടെ പോകേണ്ട വാഹനങ്ങൾ രണ്ടുവരിയായിട്ടാണ് കടത്തിവിടുന്നത്. ഇതിനു പുറമേ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ടോൾ പ്ലാസയിലെ ജീവനക്കാരും ഈ വഴി സഞ്ചരിക്കുന്ന വാഹനയാത്രക്കാരുമായി വാക്കുതർക്കമുണ്ടാക്കുന്നതും പതിവാണ്. ടോൾ പിരിക്കണമെങ്കിൽ ദേശിയപാതയുടെ നിർമാണം പൂർത്തിയാവണം. പണി പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മനുഷ്യവകാശ കമീഷന് പരാതി നൽകിയത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ടോൾ കലക്ഷൻ ആരംഭിച്ചത് ഗതാഗതതടസത്തിന് കാരണമാകുന്നുണ്ട്. നിർമാണം പൂർത്തിയാകുന്നതു വരെ ടോൾ കലക്ഷൻ നിർത്തിവെക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ദേശീയപാതയിൽ പലയിടങ്ങളിലും നിർമാണം നടക്കുന്നുണ്ട്. പാലങ്ങളുടെ നിർമാണം പൂർത്തിയായിട്ടില്ല. ചിലയിടങ്ങളിൽ റോഡിലെ ടാറിങ് അടക്കം നടക്കുന്നുണ്ട്. സർവിസ് റോഡുകളുടെ നിർമാണവും നടക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. നിർമാണം നടക്കുന്ന പാലങ്ങളുടെ ഭാഗത്തും ഗതാഗത ക്രമീകരണമുള്ളതിനാൽ രാമനാട്ടുകര ഭാഗത്തേക്ക് ഒരു ലൈനിലൂടെയാണ് വാഹനങ്ങൾ അനുവദിക്കുന്നത്. ഇവിടെ വാഹനാപകടങ്ങളും സംഭവിക്കുന്നുണ്ട്. ഇതിനെതിരെ യാത്രക്കാരും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

