Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഖ്ശബന്ദിയ...

നഖ്ശബന്ദിയ ത്വരീഖത്തിനെതിരെ മുന്‍ അംഗങ്ങള്‍; ‘മാനസികമായി പീഡിപ്പിക്കുന്നു; വിമര്‍ശിക്കുന്നവര്‍ക്ക് ഭ്രഷ്ട്’

text_fields
bookmark_border
Naqshbandiyya Tariqat
cancel

കോഴിക്കോട്: കിഴക്കോത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നഖ്ശബന്ദിയ്യ ത്വരീഖത്തിനെതിരെ പരാതിയുമായി മുന്‍ അംഗങ്ങള്‍. ത്വരീഖത്തിന്‍റെ പ്രവാചകനെന്ന് അവകാശപ്പെടുന്ന ആളെ വിമർശിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്നതായും കുടുംബത്തിൽ നിന്നു പോലും ഭ്രഷ്ട് കല്‍പിക്കുന്നതായും മലപ്പുറം സ്വദേശികളായ കെ. ബെന്‍ഹര്‍, എന്‍. നാസര്‍ കാടാമ്പുഴ, കോഴിക്കോട് വട്ടോളി സ്വദേശി ഷാനവാസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പുത്തന്‍വീട്ടില്‍ ഷാഹുല്‍ ഹമീദാണ് ഇപ്പോഴത്തെ നേതാവ്. പ്രവാചകനാണെന്ന് വിശേഷിപ്പിച്ചാണ്, അലിഖിതമായ നിയമങ്ങളെയോ നേതാവിന്റെ വാക്കുകളെയോ ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ ആര്‍ക്കും അവകാശമില്ലെന്ന്​ നിർദേശിക്കുന്നത്​. ഖുര്‍ആന്‍ പഠനക്ലാസുകള്‍ എന്ന പേരില്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തനം. സ്വന്തം ഇഷ്ടപ്രകാരം വോട്ടുചെയ്യാന്‍ പോലും അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും ഇവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന്​ ദൂരസ്ഥലങ്ങളിലേക്കു പോകാന്‍ പറ്റില്ല. സംഭാവനകള്‍ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്താല്‍ മാനസികമായി പീഡിപ്പിക്കുന്നു. മാതാപിതാക്കളെയും കുടുംബത്തെയും നഷ്ടപ്പെടുമെന്നതിനാലാണ് പലരും മനുഷ്യാവകാശ ലംഘനങ്ങള്‍ പരസ്യപ്പെടുത്താത്തത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 3000ത്തോളം അംഗങ്ങളാണ് ഈ സംഘടനയിലുള്ളതെന്നും ഇവർ പറഞ്ഞു.

അതേസമയം, നഖ്ശബന്ദിയ്യ ത്വരീഖത്തുമായുള്ള ബന്ധം വേർപെടുത്തിയതിന്, സംഘടനയുടെ നിർദേശപ്രകാരം സഹോദരിമാരെ കുടുംബം അകറ്റിനിർത്തുന്നുവെന്ന പരാതിയുമായി മലപ്പുറം അരീക്കോട് കിഴിശ്ശേരി സ്വദേശികളായ കല്ലൻ വീട്ടിൽ ലുബ്ന, അനുജത്തി ഷിബ്‍ല, ലുബ്നയുടെ ഭർത്താവ് റിയാസ് എന്നിവർ ജൂലൈ മൂന്നിന് മാധ്യമങ്ങളെ കണ്ടിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി മലപ്പുറം എസ്.പിക്കും കൊണ്ടോട്ടി ഡിവൈ.എസ്.പിക്കും ഇവർ പരാതിയും നൽകിയിരുന്നു.

കൊടുവള്ളി കിഴക്കോത്ത് പുത്തൻവീട്ടിൽ പി.വി. ഷാഹുൽ ഹമീദ് നേതൃത്വം നൽകുന്ന നഖ്ശബന്ദിയ്യ ത്വരീഖത്തി​ലുൾപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു തങ്ങളെന്ന് ഇവർ പറയുന്നു. മൂന്നു വർഷം മുമ്പാണ് വയനാട് സ്വ​ദേശി റിയാസും ഭാര്യ ലുബ്നയും സംഘടനയു​മായി പിരിഞ്ഞത്. ജൂണിൽ ഷിബ്‍ലയും സംഘടന വിട്ടു. ഇതോടെ കുടുംബത്തിൽ നിന്നും സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തലും മാനസിക പീഡനവും നേരിടേണ്ടിവരുകയാണെന്ന് ഇവർ ആരോപിച്ചു.

മൂന്നു വർഷത്തിനു ശേഷം ഭാര്യയുടെയും അവരുടെ അനുജത്തിയുടെയും കൂടെ കിഴിശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയെങ്കിലും സംഘടനയുടെ നേതൃത്വത്തിൽ നൂറിലധികം പേർ സംഘടിച്ചെത്തി ഭീഷണിമുഴക്കി ഇറക്കിവിടാൻ ശ്രമിച്ചെന്നും പൊലീസ് എത്തിയാണ് രക്ഷിച്ചതെന്നും റിയാസ് പറഞ്ഞു.

2022 ഒക്ടോബറിലാണ് പിതാവ് മരിച്ചത്. വിദേശത്തായിരുന്ന താൻ അന്ന് വയനാട്ടിലെ വീട്ടിലെത്തിയെങ്കിലും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും വീട്ടിൽ പ്രവേശിക്കാനും അനുവദിച്ചില്ല. മാതാവിനെ പോലും കാണാതെ തിരിച്ചുപോകേണ്ട സ്ഥിതിയുണ്ടായി. കോയമ്പത്തൂരിലാണ് താനും കുടുംബവും ഷിബ്‍ലയും അവരുടെ രണ്ട് കുട്ടികളും ഇപ്പോൾ കഴിയുന്നതെന്നും റിയാസ് പറഞ്ഞു.

എന്നാൽ, കിഴിശ്ശേരിയിലേത് കുടുംബപ്രശ്നം മാത്രമാണെന്നും നഖ്ശബന്ദിയ്യ പ്രസ്ഥാനം ഇതിൽ ഇടപെട്ടിട്ടില്ലെന്നും ശാഖ പ്രസിഡന്റ് അഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു. പിതാവും രണ്ട് പെൺമക്കളും തമ്മിലുള്ള തർക്കം മാത്രമാണിത്. ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ യോഗകേന്ദ്രത്തിലെ വളന്റിയറാണ് റിയാസ്. ആ വഴിയിലേക്ക് രണ്ടാമത്തെ മകളെയും കുടുംബത്തെയും കൂടി കൊണ്ടുപോകുന്നതിലുള്ള എതിർപ്പാണ് പിതാവ് പ്രകടിപ്പിച്ചത്. റിയാസിനെതിരെ, ഭാര്യയുടെ പിതാവ് സുലൈമാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അഹമ്മദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode NewsMalappuram NewsLatest NewsNaqshabandi Tariqah
News Summary - Complaint against Naqshabandi Tariqah, Kozhikode
Next Story