ഇ.പി. ജയരാജനെതിരായ പരാതി; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മൊഴി നൽകി
text_fieldsകൊല്ലം: എൽ.ഡി.എഫ് കണ്‍വീനർ ഇ.പി. ജയരാജൻ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദ് കൊല്ലം പൊലീസ് ക്ലബിലെത്തി മൊഴി നൽകി. മറ്റൊരു പരാതിക്കാരനായ നവീൻകുമാറിന്‍റെ മൊഴി വെള്ളിയാഴ്ചയെടുക്കും. വിമാനത്തിൽവെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇരുവർക്കും തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് കൊല്ലത്ത് വെച്ച് മൊഴിയെടുക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്തതിൽ വധശ്രമം, മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് ഇ.പി. ജയരാജനെതിരെ കേസെടുത്തത്.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി.എ. സുനീഷ് എന്നിവർക്കെതിരെയും കേസുണ്ട്. തിരുവനന്തപുരം ജെ.എഫ്.എം.സി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. ജീവന് ഭീഷണിയുണ്ടെന്നും യാത്രക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഫർസീൻ കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, സംരക്ഷണം നൽകിയില്ലെന്നും തനിക്ക് വധഭീഷണി ഉണ്ടെന്നും ഫർസീൻ മജീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.