പരാതിക്കാരനെ കേട്ടില്ല; മുൻകൂർ ജാമ്യ ഉത്തരവ് ഹൈകോടതി തിരിച്ചുവിളിച്ചു
text_fieldsകൊച്ചി: പട്ടികവിഭാഗക്കാരനെ ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ പരാതിക്കാരന്‍റെ വാദം കേൾക്കാതെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് ഹൈകോടതി തിരിച്ചു വിളിച്ചു. മുൻകൂർ ജാമ്യ ഹരജി വീണ്ടും വാദത്തിന് മാറ്റാനും ജസ്റ്റിസ് എ. എ. സിയാദ് റഹ്മാൻ ഉത്തരവിട്ടു.
പ്രതികളും റാന്നി മക്കപ്പുഴ സ്വദേശികളുമായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നിവർ നൽകിയ ഹരജിയിലാണ് 2022 ഏപ്രിൽ 29ന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങി വിവാദത്തിലായ സൈബി ജോസ് കിടങ്ങൂരായിരുന്നു പ്രതികളുടെ അഭിഭാഷകൻ. ഇതിനെതിരെ പരാതിക്കാരനാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
2021 ഒക്ടോബർ 21ന് പ്രതികൾ പത്തനംതിട്ട പ്ലാച്ചേരി സ്വദേശി ടി. ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കുനേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി റാന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ മുൻകൂർ ജാമ്യത്തിന് ഹരജി നൽകി. എന്നാൽ, പരാതിക്കാരനായ ബാബുവിനെ കക്ഷി ചേർത്തിരുന്നില്ല.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുനേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം ഇത്തരം ഹരജികളിൽ പരാതിക്കാരന് നോട്ടീസ് നൽകി വാദം കേൾക്കേണ്ടതുണ്ട്.തുടർന്ന് ബാബുവിന് നോട്ടീസ് നൽകാൻ റാന്നി പൊലീസിന് നിർദേശം നൽകി ഹരജി മാറ്റി. 2022 മേയ് 20ന് ഹരജി പരിഗണിക്കുമെന്നാണ് ഹൈകോടതി വെബ് സൈറ്റിൽ പറഞ്ഞിരുന്നതെങ്കിലും പരാതിക്കാരന് നോട്ടീസ് ലഭിച്ചില്ലെന്നത് ശ്രദ്ധിക്കാതെ 2022 ഏപ്രിൽ 29ന് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹരജി തീർപ്പാക്കി.
തനിക്ക് നോട്ടീസ് നൽകാതെയും വാദം കേൾക്കാതെയും നൽകിയ ഉത്തരവ് അസാധുവാക്കണമെന്നായിരുന്നു ബാബുവിന്‍റെ ആവശ്യം. ഉത്തരവ് തിരിച്ചുവിളിക്കാൻ ഹൈകോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കുന്ന മുൻ വിധിന്യായങ്ങളും കോടതി ഉദ്ധരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

