സിദ്ധാർഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം 10 ദിവസത്തിനകം കെട്ടിവെക്കണം
text_fieldsകൊച്ചി: ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ട നഷ്ടപരിഹാരം പത്ത് ദിവസത്തിനകം സർക്കാർ ഹൈകോടതിയിൽ കെട്ടിവെക്കണമെന്ന് ഹൈകോടതി. സിദ്ധാർഥന്റെ മാതാപിതാക്കൾക്ക് ഏഴ് ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന മനുഷ്യാവകാശ കമീഷന്റെ 2024 ഒക്ടോബർ ഒന്നിലെ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കമീഷൻ ഉത്തരവിട്ട് എട്ട് മാസത്തിന് ശേഷം ജൂൺ 26നാണ് ഹരജി നൽകുന്നതെന്ന് പറഞ്ഞ കോടതി, ഇതിന്റെ കാരണം വ്യക്തമാക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി. കാരണം കൂടി വ്യക്തമാക്കി ഹരജി ഭേദഗതി ചെയ്ത് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
നിർദേശം പാലിക്കാതിരുന്നതിനെ തുടർന്ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ ഹരജി നൽകിയത്.
കമീഷനു മുന്നിൽ കക്ഷിയല്ലാതിരുന്നതിനാൽ ഉത്തരവ് അറിയാൻ വൈകിയെന്നായിരുന്നു സർക്കാറിന്റെ വാക്കാലുള്ള വിശദീകരണം.
കാരണം കാണിക്കൽ സ്വഭാവത്തിലുള്ളതായിരുന്നു ഉത്തരവെന്നും വാദിച്ചു. എന്നാൽ, ഉത്തരവ് ദോഷകരമാണെങ്കിൽ ഉടനെ ഹരജി നൽകേണ്ടിയിരുന്നുവെന്നും വൈകിയതിന്റെ വിശദീകരണം പോലും വ്യക്തമാക്കിയിട്ടില്ലെന്നും കോടതി വിമർശിച്ചു. ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതിയുടെ പരാതിയിലാണ് നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

