‘മനസ്സ് കൈവിടാതെ ഇറങ്ങിയോടി ഡോ. രശ്മി, സ്കൂൾ കുട്ടികളെ രക്ഷപ്പെടുത്തി ബസ് ഡ്രൈവറും ആയയും’; ദേശീയപാത ഇടിഞ്ഞതിന്റെ ഞെട്ടൽമാറാതെ യാത്രക്കാർ
text_fieldsകൊട്ടിയം: കൊല്ലം കൊട്ടിയത്ത് ദേശീയപാത 66ലെ നിർമാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ഞെട്ടിക്കുന്ന ഓർമകളുമായി അപകടം സംഭവത്തിച്ച റോഡിലൂടെ യാത്ര ചെയ്തവർ. കാറിൽ യാത്ര ചെയ്ത കൊട്ടിയം മൃഗാശുപത്രിയിലെ ഡോക്ടർ രശ്മിയും കൊട്ടിയം കിങ്സ് സ്കൂളിലെ മിനി ബസ് ഡ്രൈവറായ ഷാജിയുമാണ് ഏറെ ഭയപ്പെട്ട സംഭവം വിവരിച്ചത്.
മനസ്സ് കൈവിടാതെ ഇറങ്ങിയോടി ഡോ. രശ്മി
റോഡ് തകർന്ന് കാർ കുടുങ്ങിയ രംഗം വിവരിക്കുമ്പോഴും അപകടം ഏൽപ്പിച്ച ആഘാതം ഡോ. രശ്മിയിൽ നിന്ന് പോകുന്നില്ല. അദ്ഭുതകരമായി രക്ഷപെട്ടതിന്റെ ഓർമയിൽ ഞെട്ടിനിൽക്കുകയാണ് അവർ. കാർ ഓടിച്ചു വരവെ ഒരു കിലുക്കം കേട്ടതിനെ തുടർന്ന് എഞ്ചിന് എന്തെങ്കിലും പ്രശ്നമാണെന്ന് കരുതി നിർത്താനൊരുങ്ങുമ്പോൾ പെട്ടെന്ന് വണ്ടി ശക്തമായി കുലുങ്ങി.
വണ്ടി നിർത്തി നോക്കിയപ്പോഴാണ് റോഡിന്റെ ഭീകരാവസ്ഥ ബോധ്യപ്പെട്ടത്. മന:സാന്നിധ്യം കൈവിടാതെ കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഓടുന്നതിനനുസരിച്ച് റോഡ് വിണ്ടുകീറി കൊണ്ടിരിക്കുകയായിരുന്നുവെന്ന് തകർന്ന റോഡിൽ കുടുങ്ങിയ ഓൾട്ടോ കാർ ഓടിച്ചിരുന്ന കൊട്ടിയം മൃഗാശുപത്രിയിലെ ഡോ. രശ്മി പറഞ്ഞു.
ബാഗും മൊബൈൽ ഫോണും കാറിലായതിനാൽ സംഭവം ആരെയും വിളിച്ചറിയിക്കാനായില്ല. പിന്നാലെ ആരൊക്കെയോ നിലവിളിച്ചു കൊണ്ട് ഓടി വരുന്നകാഴ്ചയാണ് അൽപമെങ്കിലും ആശ്വാസം പകർന്നത്. അത്യാഹിതം ഒന്നും ഇല്ലാതെ രക്ഷപെടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അവർ.
സ്കൂൾ ബസിൽ ഉണ്ടായിരുന്നത് 10 കുട്ടികൾ
കൊട്ടിയം: കൊട്ടിയത്തുള്ള സ്കൂളിൽ നിന്നും കുട്ടികളെ വീടുകളിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് അപ്രതീക്ഷിത അപകടം ഡ്രൈവർ ഷാജിയുടെ മുന്നിലെത്തിയത്. കൊട്ടിയത്ത് നിന്ന് ഉള്ള ഇറക്കം ഇറങ്ങനെ പെട്ടെന്നാണ് റോഡ് ഇടിഞ്ഞുതാഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ താനും ആയയും ചേർന്ന് കുട്ടികളെ പുറത്തെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് കൊട്ടിയം കിങ്സ് സ്കൂളിലെ മിനി ബസ് ഡ്രൈവറായ ഷാജി പറഞ്ഞു.
പത്തു കുട്ടികളാണ് മിനിബസിലുണ്ടായിരുന്നത്. കുട്ടികളെ ഉടൻ പുറത്തെത്തിച്ചപ്പോഴേക്കും ബസിന്റെ ടയറുകൾ റോഡിലെ വിള്ളലിൽ കുടുങ്ങിയിരുന്നു. റോഡ് തകർന്ന ഭാഗത്ത് വെള്ളവും നിറഞ്ഞിരുന്നു. വൈകിട്ട് ആറോടെ ക്രെയിൻ ഉപയോഗിച്ചാണ് സ്കൂൾ ബസ് മാറ്റിയത്.
അപകടമറിഞ്ഞ് ഓടിക്കൂടി ജനം
കൊട്ടിയം: നിർമാണത്തിനിടെ ദേശീയപാതയുടെ ഉയരപ്പാത താഴ്ന്ന് വലിയ ഗർത്തമുണ്ടാകുകയും സർവിസ് റോഡ് തകർന്ന് വിള്ളലുണ്ടാകുകയും ചെയ്തെന്ന വാർത്ത പരന്നതോടെ വൻ ജനാവലിയാണ് മൈലക്കാട്ടേക്ക് പാഞ്ഞെത്തിയത്. സംഭവ സ്ഥലത്തേക്ക് പോകാൻ ഒരുങ്ങിയ പലരേയും പൊലീസ് പിന്തിരിപ്പിച്ചു പറഞ്ഞു വിട്ടു.
തകർന്ന സർവീസ് റോഡിന് അടിയിലുള്ള തോട് തകർന്ന് വെള്ളം റോഡിൽ നിറഞ്ഞതോടെ ഓടികൂടിയവരുടെ ഭീതി ഇരട്ടിച്ചു. ഉയരപ്പാതയിൽ മണ്ണ് നിറക്കാനുപയോഗിച്ചിരിക്കുന്ന ഉയരത്തിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ ചരിഞ്ഞ് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. നിർമാണം നടന്നു കൊണ്ടിരിക്കുന്ന റോഡിലെ മണ്ണ് താഴ്ന്നുപോയ നിലയിലാണ്. കായലിൽ നിന്നെ ടുത്ത ഉപ്പുരസമുള്ള മണ്ണിന് മുകളിൽ ചെമ്മണ്ണായിരുന്നു നിറച്ചിരുന്നത്. മഴക്കാലത്ത് വെള്ളം കെട്ടി നിന്നതിനെ തുടർന്നാണ് റോഡ് ഇടിഞ്ഞത്. കോൺക്രീറ്റ് മതിലിന്റെ ഭാരം കൊണ്ടാണ് സർവീസ് റോഡ് തകർന്നതെന്നാണ് സംഭവമറിഞ്ഞെത്തിയ വിദഗ്ധർ പറയുന്നത്.
റോഡ് തകർന്നത് അറിഞ്ഞെത്തിയ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധിക്കുന്നുണ്ടായിരുന്നു. അശാസ്ത്രീയമായ നിർമാണം ഇവിടെ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നിർമാണത്തിലെ അപാകത ചൂണ്ടികാട്ടി പല തവണ പരാതികൾ പറഞ്ഞെങ്കിലും ഹൈവേ അതോറിറ്റി അതൊന്നും മുഖവിലക്കെടുത്തിലെന്ന് നാട്ടുകാർ പറയുന്നു.
നിർമാണ മേൽനോട്ടത്തിന് ആരുമില്ലാതെ അന്തർ സംസ്ഥാന തൊഴിലാളികളാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൊട്ടിയം ജംഗ്ഷനിൽ കഴിഞ്ഞ മാസം ഒരു സ്കൂട്ടർ യാത്രകാരിയുടെ മേൽമണ്ണ് നിറക്കാൻ ഉപയോഗിക്കുന്ന സ്ലാബ് വീണ് പരിക്കേറ്റിരുന്നു. സുരക്ഷാ മാനദണ്ഡം പാലിച്ചു കൊണ്ടാകണം നിർമാണ പ്രവർത്തനങ്ങളെന്ന ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദേശവും പാലിക്കപ്പെടുന്നില്ല.
മേൽപ്പാല നിർമാണം നടക്കുമ്പോൾ കൊട്ടിയത്ത് വഴിയാത്രക്കാർ യാതൊരു സുരക്ഷയുമില്ലാതെയാണ് നടന്നു പോകുന്നത്. ഇപ്പോൾ റോഡ് തകർന്ന മൈലക്കാട്ട് മേൽപ്പാലം നിർമാണം പൂർത്തിയായെങ്കിലും ഉയരപ്പാത പാലത്തിൽ കൊണ്ട് മുട്ടിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെയാണ് കൊല്ലം കൊട്ടിയത്ത് ദേശീയപാത 66ലെ നിർമാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞുതാഴ്ന്നത്. ഇതിന്റെ ആഘാതത്തിൽ സമീപത്തെ സർവിസ് റോഡ് തകർന്നു. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന റോഡിൽ കൊട്ടിയത്തിന് സമീപം മൈലക്കാടായിരുന്നു സംഭവം.
വീണ്ടുകീറിയ സർവിസ് റോഡിൽ സംഭവസമയം ഉണ്ടായിരുന്ന ഒരു സ്കൂൾ ബസും മൂന്ന് കാറുകളും അപകടകരമായ രീതിയിൽ കുടുങ്ങി. വാഹനങ്ങൾക്ക് തൊട്ടുമുകളിലായി, മൺമതിലിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാർ യാത്രികരും സ്കൂൾ ബസിലുണ്ടായിരുന്ന കുട്ടികളും ഇറങ്ങി ഓടി.
അടിപ്പാതയോട് ചേരുന്ന സ്ഥലത്ത് കോൺക്രീറ്റ് ബ്ലോക്കുകൾക്കുള്ളിൽ നിറച്ചു കൊണ്ടിരുന്ന മണ്ണ് ഇടിഞ്ഞുതാഴ്ന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. 200 മീറ്ററോളം റോഡ് താഴ്ന്നുപോയിട്ടുണ്ട്. മൺമതിലിന്റെ ബ്ലോക്കുകൾ ഉൾപ്പെടെ ഭാഗം ഉള്ളിലേക്കുതന്നെ മറിഞ്ഞതാണ് രക്ഷയായത്.
ഇരുവശത്തായുള്ള വയലുകളെ ബന്ധിപ്പിക്കുന്ന ചെറുതോടിന് കടന്നുപോകാൻ റോഡിന് കുറുകെ നിർമിച്ച കലുങ്ക് തകർന്ന് വെള്ളം റോഡിലേക്ക് ഒഴുകി. തകർന്ന റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് ബ്ലോക്കുകൾ ഏതു സമയവും വീഴാവുന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

