വാണിജ്യ പാചകവാതകം; ഹോട്ടൽ മേഖലക്ക് 62 ശതമാനം വിഹിതം കൂട്ടി
text_fieldsതിരുവനന്തപുരം: ആഗോള ഊർജ പ്രതിസന്ധിക്കിടെ പ്രധാന വ്യവസായങ്ങളുടെ സമ്മർദം കുറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ പാചകവാതക വിഹിതം ഉയർത്തി. കേരളത്തിൽ ആകെ വർധന 66 ശതമാനമാണ്. മുൻഗണന, അർധ മുൻഗണന, വ്യാവസായിക മേഖല അടക്കം മൂന്ന് മേഖലകൾക്കും കൂടിയാണ് വർധന.
ഹോട്ടൽ, റസ്റ്റാറന്റ് ഉൾപ്പെടുന്ന അർധ മുൻഗണന വിഭാഗത്തിൽ 62 ശതമാനമാണ് വർധിപ്പിച്ചത്. പുതിയ നിർദേശമനുസരിച്ച് സ്റ്റീൽ, ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകൾക്കും മറ്റ് തൊഴിൽ അധിഷ്ഠിത വ്യവസായങ്ങൾക്കും ആവശ്യകതയുടെ 62 ശതമാനം ലഭിക്കും. വാണിജ്യ സിലിണ്ടർ ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ഹോട്ടൽ-വ്യവസായ മേഖലക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം.
നിയന്ത്രണത്തിന്റെ ഭാഗമായി മേഖലക്ക് ആവശ്യകതയുടെ 40 ശതമാനം സിലിണ്ടർ മാത്രമാണ് ലഭിച്ചിരുന്നത്. ആശുപത്രി, അംഗൻവാടി, സ്കൂൾ അടക്കം മുൻഗണന വിഭാഗത്തിന് ആവശ്യകതയുടെ 100 ശതമാനം മുമ്പത്തെപ്പോലെ ലഭിക്കും. നിലവിൽ മുൻഗണന വിഭാഗത്തിലേക്ക് പ്രതിദിനം 70.05 മെട്രിക് ടൺ പാചകവാതകമാണ് വിതരണം ചെയ്യുന്നത്.
ഹോട്ടൽ, റെസ്റ്റാറന്റ്, കാന്റീൻ, ഭക്ഷ്യസംസ്കരണ യൂനിറ്റ്, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചൻ എന്നിവ ഉൾപ്പെടുന്ന അർധ മുൻഗണന വിഭാഗത്തിൽ 62 ശതമാനം ലഭിക്കും. 671.46 മെട്രിക് ടൺ പാചകവാതകം ആവശ്യപ്പെട്ടതിൽ പ്രതിദിനം 419.81 മെട്രിക് ടൺ ആണ് വിതരണം ചെയ്യുന്നത്. വ്യവസായ മേഖലയിൽ പ്രതിദിനം 7.13 മെട്രിക് ടൺ പാചകവാതകമാണ് പുതുതായി അനുവദിച്ചത്.
പൈപ്ഡ് നാച്ചറൽ ഗ്യാസ് (പി.എൻ.ജി) വ്യാപകമായ സംസ്ഥാനങ്ങളിൽ പാചകവാതക വിഹിതം 70 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ പി.എൻ.ജി വ്യാപകമല്ലാത്തതിനാലാണ് ആകെ വർധന 66 ശതമാനത്തിലൊതുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

