കോയമ്പത്തൂരിൽ വാഹനാപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു
text_fieldsപാലക്കാട്: കോയമ്പത്തൂർ മധുക്കരൈക്ക് സമീപം ചാവടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പാലക്കാട് പിരായിരി പ്രതീക്ഷനഗർ സ്വദേശി ജി. വിനീഷ് (34), ചിറ്റൂർ ചന്ദനപ്പുറം ചേരുംകാട് സ്വദേശി സി. അജിത് (25) എന്നിവരാണ് മരിച്ച മലയാളികൾ. മറ്റൊരു കാറിൽ സഞ്ചരിച്ച തമിഴ്നാട് സ്വദേശിയായ അദിത്ത് (29) എന്നയാളും അപകടത്തിൽ മരിച്ചു. ചിറ്റൂർ സ്വദേശി അഭിലാഷ്, കാടാങ്കോട് സ്വദേശി സുനിൽ എന്നിവരെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിലാഷിന്റെ പരിക്ക് ഗുരുതരമായതിനാൽ രാത്രിയോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽപ്പെട്ട നാലുപേരും പാലക്കാട് സ്റ്റുഡിയോയിലെ ജീവനക്കാരാണ്. കോയമ്പത്തൂരിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. എതിർദിശയിൽനിന്ന് അമിതവേഗതയിലെത്തിയ ഇന്നോവ കാർ ഡിവൈഡർ തകർത്ത് സർവിസ് റോഡിലൂടെ സഞ്ചരിച്ച മലയാളികളുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അജിതിനെയും വിനീഷിനെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും. സംഭവത്തിൽ കെജി ചാവടി പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

