തേങ്ങവില കുതിക്കുന്നു; കര്‍ഷകര്‍ നിരാശയില്‍ തന്നെ
text_fieldsവടകര: ‘ആലിന്‍കായ് പഴുത്തപ്പോള്‍ കാക്കക്ക് വായില്‍ പുണ്ണ്’ എന്ന ചൊല്ല് ശരിവെക്കുന്ന അവസ്ഥയിലാണിപ്പോള്‍ നാളികേര കര്‍ഷകര്‍. ദിനംപ്രതി വില കൂടുമ്പോഴും ആവശ്യത്തിന് തേങ്ങ ഇല്ലാത്ത സാഹചര്യമാണുള്ളത്. ഈ വര്‍ഷം ആദ്യഘട്ടത്തില്‍ പച്ചത്തേങ്ങ കിലോക്ക് 18 രൂപയായിരുന്നു. ക്രമമായി വര്‍ധിച്ചുവന്ന്, ഇപ്പോഴത് 42 രൂപയായി. ഇതോടൊപ്പം വെളിച്ചെണ്ണയുള്‍പ്പെടെയുള്ള അനുബന്ധ ഉല്പന്നങ്ങളുടെയും വിലവര്‍ധിച്ചു. വെളിച്ചെണ്ണക്ക് 200 രൂപക്ക് മുകളിലായി വില.
എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷക്കാലം തേങ്ങയുടെ വിലനിലവാരം തീര്‍ത്തും പരിതാപമായിരുന്നു. എട്ടു രൂപ മുതല്‍ 25 വരെയായിരുന്നു അപ്പോഴത്തെ വില. ഇതോടെ, കര്‍ഷകര്‍ തെങ്ങിനെ ഉപേക്ഷിച്ചമട്ടായി. സ്ഥിരമായി വളം ചെയ്തുവന്നവര് അതുനിര്‍ത്തി. ഇതിെൻറ ഫലമായി ഉല്പാദനത്തില് വലിയ രീതിയിലുള്ള കുറവ് വന്നു. തേങ്ങക്ക് ശോഭനമായ ഭാവിയുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ് പുതിയ കാലമെന്ന് കര്‍ഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ, ഈ രംഗത്ത് പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തണമെന്നാണ് പൊതുവായ ആവശ്യം.
നൂതന രീതിയിലുള്ള കാര്‍ഷിക സംസ്കാരത്തിലേക്ക് നമ്മുടെ കര്‍ഷകര്‍ വന്നിട്ടില്ലെന്നതാണ് പ്രധാന തിരിച്ചടി. സര്‍ക്കാറിെൻറ പരമ്പരാഗത വളം വിതരണ രീതിപോലും മാറ്റണമെന്നാണ് അഭിപ്രായം. പഞ്ചായത്തുകളിലിപ്പോള് ജൈവവളവും കുമ്മായവും ഒന്നിച്ചാണ് നല്‍കുന്നത്. ഇത്, കര്‍ഷകര്‍ ഒന്നിച്ച് ഉപയോഗിക്കുന്നതോടെ പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കില്ല. മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ മേഖലയിലേക്ക് കേന്ദ്രീകരിക്കണമെന്ന് ബോധ്യപ്പെടുത്തുകയാണിപ്പോഴത്തെ വില വര്‍ധന.
കേരളത്തിലെ തേങ്ങക്കുള്ള ആരോഗ്യകരവും ഗുണകരവുമായ മേന്മയിപ്പോള് ലോകം തിരിച്ചറിഞ്ഞു. എന്നാല്‍, കേരള ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സിെൻറ കണക്കുപ്രകാരം കേരളത്തില്‍ തെങ്ങുകൃഷി ചെയ്യുന്ന സ്ഥലം വര്‍ഷം കഴിയുന്തോറും ഗണ്യമായി കുറയുന്നതുകാണാം. ഒരുകാലത്ത് തേങ്ങ ഉല്പാദനത്തില് ഒന്നാം സ്ഥാനത്തുനിന്നിരുന്ന കേരളമിപ്പോള്‍, തൊട്ടടുത്ത കര്‍ണാടകത്തിനും തമിഴ്നാടിനും പിന്നിലായി. കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് നാളികേരാധിഷ്ഠിത ഉല്പന്നങ്ങള് ലക്ഷ്യമിട്ട് 29 പ്രൊഡ്യൂസേഴ്സ് കമ്പനി സംസ്ഥാനത്ത് നിലവില്‍ വന്നതില്‍ 28 കമ്പനികളും പിടിച്ചുനില്ക്കാന് പെടാപ്പാടുപെടുകയാണ്.
വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി മാത്രമാണിതിന് അപവാദം. വൈവിധ്യങ്ങളായ ഉല്പന്നങ്ങളിലൂടെ കമ്പനി വിപണി കണ്ടെത്തി കഴിഞ്ഞതായി ചെയര്മാന് പ്രഫ. ഇ. ശശീന്ദ്രന് പറയുന്നു. നീരയില്‍ മാത്രം കേന്ദ്രീകരിച്ചതാണ് മറ്റു കമ്പനികളുടെ പരാജയത്തിന് കാരണമായത്. ബേബി ഓയിലുള്‍പ്പെടെ 16 ഉല്പന്നങ്ങളാണ് കമ്പനി വിപണിയിലെത്തിച്ചതെന്നും എല്ലാത്തിനും ആവശ്യക്കാരേറെയാണെന്നും ശശീന്ദ്രന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.