കപ്പൽശാലയിലെ വിവരങ്ങൾ കൈമാറിയ കേസ്: പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകി
text_fieldsകൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ സമൂഹമാധ്യമ അക്കൗണ്ട് വഴി കൈമാറിയ കേസിലെ പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇത് ബുധനാഴ്ച പരിഗണിച്ചേക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ വിശദ ചോദ്യംചെയ്യലും തെളിവെടുപ്പും നടക്കും.
അറസ്റ്റിലായ കപ്പൽശാലയിലെ കരാർ ജീവനക്കാരൻ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടൻ റിമാൻഡിലാണ്. ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ഇയാൾ കഴിഞ്ഞ മാർച്ച് മുതൽ ഡിസംബർ 19 വരെ കാലയളവിലാണ് ചിത്രങ്ങൾ പകർത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്തത്. ‘എയ്ഞ്ചൽ പായൽ’എന്ന ഫേസ്ബുക്ക് മെസഞ്ചർ അക്കൗണ്ടിലേക്കാണ് വിവരങ്ങൾ കൈമാറിയത്.
നിർമാണത്തിലുള്ള നാവികസേന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങൾ, പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ വിവരങ്ങൾ, വി.വി.ഐ.പികളുടെ സന്ദർശനം തുടങ്ങിയവ ഇയാൾ സമൂഹമാധ്യമം വഴി നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വിദേശത്ത് നിന്നുള്ള അക്കൗണ്ടിലേക്കാണ് വിവരങ്ങൾ നൽകിയത്. എന്തൊക്കെ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നതിനെക്കുറിച്ചും എന്ത് ആവശ്യത്തിനാണെന്നതിനെക്കുറിച്ചുമൊക്കെ വിശദമായി ചോദിച്ചറിയും. സൈബർ സെൽ റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

