തീരദേശ നിയമലംഘനം: കേരളത്തിൽ 6,805 നിർമാണങ്ങൾ കണ്ടെത്തിയെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: തീരദേശ പരിപാലന നിയമം ലംഘിച്ച് സംസ്ഥാനത്ത് 6,805 നിർമാണങ്ങൾ നടന്നതായി കേരളാ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 10 ജില്ലകളിലായി 27,735കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ശേഷിക്കുന്ന 19,070കേസുകളിൽ സ്ഥല പരിശോധന അടക്കമുള്ള നടപടികൾ തുടരുകയാണെന്നും ഇതിന് എട്ട് മാസമെങ്കിലും സമയംവേണ്ടിവരുമെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം നിയമലംഘനങ്ങൾ (2,317) നടന്നിട്ടുള്ളത്.
ആലപ്പുഴ (1,283), കാസർകോട് (820), കണ്ണൂർ (810),കോഴിക്കോട് (668), എറണാകുളം (301), തിരുവനന്തപുരം (236), മലപ്പുറം (161), തൃശൂർ (145),കോട്ടയം (64) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. മരട് കേസ് പരിഗണിക്കുന്നതിനിടെ തീരദേശ നിയമം ലംഘിച്ച് നടത്തിയ മുഴുവൻ നിർമാണങ്ങളും കണ്ടെത്തി നടപടിയെടുക്കണമെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇതുപാലിച്ചില്ലെന്ന കാട്ടി സംവിധായകൻ മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് സംസ്ഥാന സർക്കാർ മറുപടി നൽകിയത്.
പ്രാഥമിക പരിശോധനകളുടെ ഭാഗമായി കണ്ടെത്തിയകേസുകളുടെ വിശദാംശങ്ങൾ അതാത് ജില്ലാ സമിതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.