തീരദേശ ഹർത്താൽ: മത്സ്യബന്ധന മേഖല നിശ്ചലം, യാനങ്ങൾ കടലിൽ ഇറക്കിയില്ല
text_fieldsഹർത്താലിൽ സ്തംഭനത്തിൽ ആയ തോട്ടപ്പള്ളി ഹാർബർ
ഹരിപ്പാട്: മത്സ്യത്തൊഴിലാളി കോ ഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന തീരദേശ ഹർത്താലിൽ മത്സ്യമേഖല പൂർണമായും സ്തംഭിച്ചു. ഹാർബർ, ഫിഷ്‌ലാൻഡിങ് സെന്‍ററുകൾ, മാർക്കറ്റുകൾ എന്നിവ നിശ്ചലമായി. മത്സ്യബന്ധന യാനങ്ങൾ ഒന്നും കടലിൽ ഇറക്കിയില്ല.
തോട്ടപ്പള്ളി, കായംകുളം ഹാർബറുകളുടെ പ്രവർത്തനം പണിമുടക്ക് മൂലം പൂർണ്ണമായും സ്തംഭിച്ചു. വലിയഴിക്കൽ- തോട്ടപ്പള്ളി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ രാവിലെ സർവീസ് നടത്തി. സ്കൂൾ വാഹനങ്ങളും ഓടുന്നുണ്ട്. സമരക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതോടെ ബസ് സർവീസുകൾ നിലക്കാനാണ് സാധ്യത.
സമരത്തിന് യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും വിവിധ രാഷ്ട്രീ യ പാർട്ടികൾ, വെൽഫയർ പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ, സമുദായ സംഘടനകൾ, ലത്തീൻ സഭ, ധീവര സഭ, വിവിധ ജമാഅത്തുകൾ, ഫിഷ് മർച്ചന്‍റ് അസോസിയേഷൻ, ഐസ് ഫാക്ടറി ഉടമ സംഘടനകൾ, ബോട്ട് ഓണേഴ്‌സ് സംഘടനകൾ എന്നിവരുടെ പിന്തുണയുണ്ട്.
സമരത്തിന്‍റെ ഭാഗമായി ജില്ലയിൽ 13 കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടക്കും. ചെത്തി, പൊള്ളേത്തെ, തുമ്പോളി, ഇ.എസ്.ഐ ജങ്ഷൻ, പറവൂർ, പുന്നപ്ര, വളഞ്ഞവഴി, തോമട്ടപ്പള്ളി, തൃക്കുന്നപ്പുഴ, വലിയഴിക്കൽ, അർത്തുങ്കൽ എന്നിവിടങ്ങളിൽ പ്രതിഷേധ യോഗം ചേർന്ന് സമരപ്രഖ്യാപനം നടത്തും.
പരിസ്ഥിതി പ്രത്യാഘാത പഠനമോ പബ്ലിക് ഹിയറിങ്ങോ നടത്താതെ കേരള കടലിൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രനീക്കത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തീരദേശ ഹർത്താലും പണിമുടക്കും നടത്തുന്നത്. ബുധനാഴ്ച രാത്രി 12ന് ആരംഭിച്ച സമരം വ്യാഴാഴ്ച അർധരാത്രി വരെ തുടരും.
വ്യാഴാഴ്ച രാവിലെ സംസ്ഥാനത്തെ 125ഓളം മത്സ്യബന്ധന കേന്ദ്രങ്ങളിൽ സംയുക്ത പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കും. മാർച്ച് 12ന് മത്സ്യത്തൊഴിലാളികളുടെ പാർലമെന്റ് മാർച്ചും നടക്കും. ഖനന നീക്കവുമായി മുന്നോട്ടു പോയാൽ കടലിലും കരയിലും സമരം ശക്തമാക്കുമെന്ന് കേരള ഫിഷറീസ് കോഓഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവീനർ ചാൾസ് ജോർജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

