മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം വൈകിയോടുന്നു
text_fieldsതൃശൂർ: സംസ്ഥാന സർക്കാറിെൻറ രണ്ടാം വാർഷികാഘോഷം കൊട്ടിക്കയറുമ്പോഴും മുഖ്യമന്ത്രിയുട പരാതി പരിഹാര സംവിധാനത്തിലെ ഓൺലൈൻ തീർപ്പുകൽപ്പിക്കൽ പലതും അനിശ്ചിതമായി വൈകുന്നു. പൊതുജനങ്ങളുടെ പരാതികൾ അതിവേഗം പരിശോധിക്കാനും പരിഹരിക്കാനുമാണ് ഓൺലൈൻ സംവിധാനം തുടങ്ങിയത്. സാമൂഹ്യനീതി വകുപ്പിലെ വേഗത്തിൽ പരിഹരിക്കപ്പെടേണ്ട 479 പരാതികൾ മാസങ്ങൾ കഴിഞ്ഞിട്ടും പരിഗണിച്ചിട്ടില്ല.
പൊതുജനങ്ങളുടെ പരാതികൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് സി.എം.ഒ പോർട്ടൽ വഴി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വിവിധ ഓഫിസുകൾക്ക് കൈമാറിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല. ഏപ്രിൽ 16 വരെയുള്ള കണക്കനുസരിച്ച് വകുപ്പിന് കീഴിൽ സാമൂഹ്യ സുരക്ഷ മിഷനിലാണ് ഏറ്റവുമധികം പരാതികൾ കെട്ടിക്കിടക്കുന്നത്. 156 പരാതികളാണ് തീർപ്പ് കൽപിക്കാനുള്ളത്. ഒാർഫനേജ് ബോർഡിൽ 108 ഉം വികലാംഗ ക്ഷേമ കോർപറേഷനിൽ 85 ഉം പരാതികൾ സമയപരിധി കഴിഞ്ഞിട്ടും പരിഹരിച്ചിട്ടില്ല.
സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ഏത് വിഷയത്തിലും മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് സർക്കാർ വെബ് പോർട്ടൽ രൂപവത്കരിച്ചത്. നിലിവിലെ കണക്കനുസരിച്ച് പൊതുജനങ്ങളുടെ പരാതികൾ ഏറെയും പൊലീസിനെതിരെയാണ്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് 16,931 പരാതികളാണ് പൊലീസിനെതിരെ മുഖ്യമന്ത്രിക്കെത്തിയത്. ജോലി ലഭിക്കാൻ 9,745 ഉം സർക്കാർ ജോലി സംബന്ധമായി 8,001 പരാതികളും രജിസ്റ്റർ ചെയ്തു. പൊതു വിഷയങ്ങളിൽ 8,095 പരാതികളാണുള്ളത്. എല്ലാ വിഭാഗങ്ങളിലുമായി 96,837 പരാതികളാണ് സംവിധാനം വഴി ലഭിച്ചത്.
www.cmo.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് വഴിയാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിലേക്ക് കടക്കേണ്ടത്. ഹോം പേജിൽ പുതിയ അപേക്ഷ ലിങ്കിൽ ക്ലിക്ക് ചെയ്ത് യൂസർ നെയിം പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ മലയാളത്തിൽ വിശദീകരിച്ചിട്ടുണ്ട്. പരാതിയുടെ സ്ഥിതി അറിയാനും ഓഫിസുകളിലെ വിവരങ്ങളും ലഭ്യമാണ്.
തുടക്കത്തിൽ ലഭിച്ച പരാതികൾക്ക് പരിഹാരം ഉണ്ടായിരുന്നു. ക്രമേണ എല്ലാ സാവധാനത്തിലായി. മന്ത്രിസഭയുടെ രണ്ടാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പരാതി പരിഹാര സംവിധാനത്തിലെ മെല്ലപ്പോക്ക് പുറത്തുവന്നത്. പരാതികൾ പരിഹരിക്കാനുള്ള കാലതാമസത്തിെൻറ കാരണം വ്യക്തമാക്കാൻ ഓരോ വിഭാഗം മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.