സി.എം. രവീന്ദ്രൻ ഇ.ഡിയുടെ ചോദ്യങ്ങളുടെ മുന്നിലേക്ക്
text_fieldsകൊച്ചി: ലൈഫ് മിഷന് കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) തിങ്കളാഴ്ച ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നിലവിൽ റിമാൻഡിലാണ്. ഇദ്ദേഹത്തിന്റെ ചോദ്യം ചെയ്യലിന് തുടർച്ചയായാണ് സി.എം. രവീന്ദ്രനെ വിളിച്ചുവരുത്തുന്നത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റിൽ രവീന്ദ്രന്റെ പേര് പരാമർശിച്ചതായി വിവരം പുറത്തുവന്നിരുന്നു. തുടർന്ന് സ്വപ്ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ളതെന്ന് കരുതുന്ന ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്.
ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് വിലയിരുത്താവുന്ന വിധമുള്ളതാണ് ഈ ചാറ്റ്. സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്ന് പറഞ്ഞ സി.എം. രവീന്ദ്രന്റെ മുൻ വാദം പൊളിക്കുന്നതാണിത്.ലഭിച്ചിരിക്കുന്ന തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരിക്കും തിങ്കാളാഴ്ചത്തെ ചോദ്യം ചെയ്യൽ. പുറത്തുവന്ന ചാറ്റുകൾ സി.എം. രവീന്ദ്രൻ തന്നെ നടത്തിയതാണോ എന്ന് നേരിട്ട് ചോദിച്ചറിയും.
മുമ്പ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.2020ൽ ചോദ്യം ചെയ്യലിനായി ഇ.ഡി നോട്ടീസ് നൽകിയപ്പോൾ കോവിഡും രോഗാവസ്ഥയുമടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന സി.എം. രവീന്ദ്രൻ കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ഹരജി തള്ളിയതോടെ ഇ.ഡിക്ക് മുന്നിൽ ഹാജരാകേണ്ടി വന്നു. അതിനാൽ ഇത്തവണ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്ന തിങ്കളാഴ്ച തന്നെ ഹാജരായേക്കുമെന്നാണ് വിവരം. സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴി അടിസ്ഥാനമാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലായിരുന്നു 2020ലെ ചോദ്യം ചെയ്യൽ.