
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്; മെഡിക്കൽ കോളജിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കോവിഡ്. മുഖ്യമന്ത്രിക്ക് നിലവിൽ രോഗലക്ഷണങ്ങളില്ല. വിദഗ്ധ ചികിത്സക്കായി വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
രോഗം ബാധിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ച മുഖ്യമന്ത്രി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാൻ അഭ്യർഥിച്ചു.
മുഖ്യമന്ത്രിയുടെ മകൾ വീണക്ക് തെരഞ്ഞെടുപ്പ് ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്. വീണക്ക് പിന്നാലെ ഭർത്താവ് പി.എ. മുഹമ്മദ് റിയാസിനും കോവിഡ് ബാധിച്ചു.
(മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ)
മകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗബാധ കണ്ടെത്തിയത്. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കോവിഡ് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 4353 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2205 പേർ ഇന്ന് രോഗമുക്തി നേടി.