‘നടന്നത് നീചമായ പ്രചാരണം, ആരോപണങ്ങൾക്ക് 24 മണിക്കൂറിന്റെ ആയുസ്സുപോലുമുണ്ടായില്ല’; പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒരു സമ്മര്‍ദ ശക്തിക്ക് മുന്നിലും സര്‍ക്കാര്‍ കീഴടങ്ങില്ലെന്നും, മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നീക്കം ചെയ്യുന്നതില്‍ സര്‍ക്കാര്‍ യാതൊരുവിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.ഡി.എഫ് സർക്കാറിന്റെ 100 ദിനങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനത്തിന് അതീതരല്ല. വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കും. ആർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടാം. കഴമ്പുണ്ടെങ്കിൽ തിരുത്താൻ സർക്കാരിന് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് മാസം പ്രായമാകുന്നതിന് മുൻപേ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവർത്തിച്ചത്. അവർ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും 24 മണിക്കൂർ ആയുസ്സുണ്ടായില്ല. മാധ്യമവാർത്തകൾ സർക്കാർ ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിപ്പിച്ചുവെന്നത് നീചമായ പ്രചാരണമായിരുന്നു. സർക്കാർ ഇടപെട്ടിട്ടേയില്ലെന്ന് മെറ്റ ഔദ്യോഗികമായി വിശദീകരണം നൽകിയതോടെ വ്യാജപ്രചാരകർക്ക് ഇനി എന്താണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയെയും സർക്കാറിനെയും വിമർശിക്കുന്ന വാര്‍ത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും പോസ്റ്റുകൾ അകാരണമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാർ ഇടപ്പെട്ടതിനെ തുടർന്നാണ് ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്തത് എന്നായിരുന്നു പ്രധാന ആരോപണം.
എ.ഐ അപ്ഡേഷനിലുണ്ടായ സാങ്കേതിക തകരാറാണ് ഇത്തരം പോസ്റ്റുകൾ അപ്രത്യക്ഷമാകാൻ കാരണമെന്നായിരുന്നു മെറ്റയുടെ വിശദീകരണം. മുഖ്യമന്ത്രിയെ വിമര്‍ശിച്ച പോസ്റ്റുകള്‍ നീക്കം ചെയ്ത നടപടിയില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയതാണെന്ന് മെറ്റ നേരത്തെ പറഞ്ഞിരുന്നു.
സമഗ്രവികസനവും സാമൂഹികക്ഷേമവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോവുകയാണ് സർക്കാരിന്റെ സമീപനം. പ്രളയപ്രതിരോധത്തിന് ശാസ്ത്രീയസംവിധാനങ്ങൾ ഏർപ്പെടുത്തും. കേരള ഫ്ലഡ് റെസീലിയൻസ് ഇനിഷ്യേറ്റീവ് നടപ്പാക്കാൻ റൂർക്കി ഐ.ഐ.ടിയുമായുള്ള ആദ്യഘട്ട ചർച്ച കഴിഞ്ഞു. പ്രതിസന്ധികൾക്കിടയിലും ജനജീവിതത്തിന് ആശ്വാസം നൽകുകയും പുതിയ നിക്ഷേപങ്ങളും അതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്. യുവതയാണ് രാജ്യത്തിന്റെ ശക്തി. അവരെ സ്വന്തം മണ്ണിൽ വേരുറപ്പിച്ചുനിർത്തുന്നതിനുള്ള കർമപദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

