വയനാടിന് 7000 കോടിയുടെ പഞ്ചവത്സര പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
text_fieldsകൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വയനാടിന് 7,000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാപ്പികൃഷിയെ പുനര്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ക്കാണ് പാക്കേജില്‍ മുന്‍ഗണന. കിലോക്ക് 90 രൂപ വില നല്കി കര്‍ഷകരില്‍നിന്നു കാപ്പി സംഭരിക്കും. ജില്ലയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ മേഖല രൂപപ്പെടുത്തി വയനാടന്‍ കാപ്പി എന്ന പേരില്‍ ആഗോള ബ്രാന്‍ഡിങ് നടത്തി വിപണനം ചെയ്യും.
വെള്ളിയാഴ്ച ജില്ലയിലെത്തിയ മുഖ്യമന്ത്രി കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് അടുത്ത അഞ്ച് വര്‍ഷക്കാലയളവിലേക്ക് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികള്‍ അവതരിപ്പിച്ചത്. കുരുമുളക് പുനരുദ്ധാരണത്തിന് പ്രത്യേക കാര്‍ഷിക വികസന പദ്ധതി നടപ്പാക്കും. പ്രതിവര്‍ഷം പത്ത് കോടി രൂപ വീതം അഞ്ച് വര്‍ഷം കൊണ്ട് 50 കോടി രൂപ ഇതിനായി വകയിരുത്തും. തേയില അടക്കമുള്ള മറ്റ് തോട്ടങ്ങളുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതികളും പാക്കേജില്‍ ഇടം നേടി. തോട്ടം തൊഴിലാളികളുടെ പാര്‍പ്പിട സമുച്ചയം 2021ല്‍ പൂര്‍ത്തിയാക്കും. ജില്ലയെ പുഷ്പകൃഷിയുടെ പ്രത്യേക സോണായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പുഷ്പകൃഷി വ്യാപിപ്പിക്കും.
സുഗന്ധ നെല്‍കൃഷി സംരക്ഷണത്തിനും മറ്റുമായി കാര്‍ഷികമേഖലക്ക് പ്രതിവര്‍ഷം 75 കോടി രൂപ വീതം ജില്ലയില്‍ ചെലവഴിക്കും. കാരാപ്പുഴ ജലസേചന പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കും. വയനാട്ടിലെ ടൂറിസം മേഖലയില്‍ പ്രതിവര്‍ഷം 20 കോടി രൂപ അനുവദിക്കും... ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ.
ധനകാര്യ മന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി. ജയരാജന് എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. മൂന്ന് നിയമസഭ മണ്ഡലങ്ങളുള്ള വയനാട്ടിൽ നിലവിൽ രണ്ട് സീറ്റുകൾ സി.പി.എമ്മിനൊപ്പമാണ്. കൽപറ്റയും മാനന്തവാടിയും. സുൽത്താൻ ബത്തേരി കോൺഗ്രസും. വികസന പാക്കേജിന് ജനങ്ങളുടെ പിന്തുണ അഭ്യർഥിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.