ബെഹ്റയെ മാറ്റാമെന്ന മോഹം വേണ്ട –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റി മറ്റൊരാളെ നിയമിക്കാമെന്ന അജണ്ട ആർക്കെങ്കിലുമുണ്ടെങ്കിൽ ആ മോഹം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി. അതേസമയം പൊലീസിലെ വാങ്ങലുകള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളും ചട്ടങ്ങളും കൊണ്ടുവരുന്നത് മന്ത്രിസഭ പരിഗണിക്കും. സാധനങ്ങള്‍ വാങ്ങുന്നതില്‍ കെല്‍ട്രോണിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് വ്യവസായ വകുപ്പ് പരിശോധിക്കും. പി.ടി. തോമസിെൻറ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് വകുപ്പില്‍ സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദമുയരുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങളും ചട്ടങ്ങളും തയാറാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ ചർച്ച ചെയ്യും. സിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊലീസിനുവേണ്ട സാധനങ്ങള്‍ വാങ്ങിയതില്‍ കെല്‍ട്രോണ്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് വ്യവസായ വകുപ്പ് പരിശോധിക്കും. സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നല്കിയ ക്വട്ടേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കും. വിവിധ ഡി.ജി.പിമാരുടെ കാലത്തെ വിവരങ്ങള്‍ അടങ്ങിയതാണ് സി.എ.ജി റിപ്പോര്‍ട്ട്. 2007-08ന് ശേഷം ശബരിമലക്കുവേണ്ടി സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയിട്ടില്ല. 2000ത്തിലാണ് സര്‍ക്കാര്‍ അംഗീകൃത സമഗ്ര സേവനദാതാക്കളായി കെല്‍ട്രോണിനെ നിയോഗിച്ചത്.
ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയത് വ്യക്തമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ്. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് ഓപണ്‍ ടെന്‍ഡര്‍ വിളിച്ചിട്ടില്ല. സ്റ്റോര്‍ പര്‍ച്ചേസ് വ്യവസ്ഥപ്രകാരം ചില പ്രത്യേക സാഹചര്യത്തില്‍ പരിമിതമായ ടെന്‍ഡര്‍ ആകാം. ഇത്തരം വാഹനങ്ങള്‍ നിർമിക്കുന്ന ആറ് കമ്പനികളില്‍നിന്ന് ടെന്‍ഡര്‍ വാങ്ങി. ഏറ്റവും കാര്യക്ഷമമായത് പ്രത്യേക സമിതി പരിശോധിച്ചാണ് വാങ്ങിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് നിർമിക്കാന്‍ പണം വകമാറ്റിയെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.