മന്ത്രിമാരുടെ വകുപ്പ് വിഭജനവും ക്ലൈമാക്സിൽ
text_fieldsതിരുവനന്തപുരം: നാടകീയ ചർച്ചകൾക്കും നീക്കുപോക്കുകൾക്കുമൊടുവിലാണ് വകുപ്പ് വിഭജനത്തിൽ ധാരണയിലെത്തിയത്. അതേ സമയം അന്തിമായിട്ടില്ലാത്തതിനാൽ ഇനിയും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ‘വകുപ്പ് വിഭജനത്തിലും വിസ്മയമുണ്ടാകുമെന്ന നിയുക്ത മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിശേഷിച്ചും. സുപ്രധാന വകുപ്പുകളിലാണ് ഏറെകുറെ ധാരണയായത്. ശേഷിക്കുന്നവയിൽ തിങ്കളാഴ്ച അന്തിമ തീരുമാനമാകും.
മുഖ്യമന്ത്രിക്ക് നേരത്തെ കിട്ടിയ ധനത്തിന് പുറമേ തുറമുഖവും നിയമവും കൂടി ലഭിച്ചു. രമേശ് ചെന്നിത്തലക്ക് ആഭ്യന്തരവും വിജിലൻസും നേരത്തെ നിശ്ചയിച്ചതാണ്. കെ.മുരളീധരന് ൈവദ്യുതി നൽകിയെങ്കിലും അതൃപ്തി പരിഗണിച്ച് പിന്നീട് ആരോഗ്യം നൽകി. വൈദ്യുതിക്ക് പുറമെ ദേവസ്വംകൂടി നൽകി ഒത്തുതീർപ്പുനീക്കം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
റോജി.എം.ജോൺ, ഒ.ജെ ജനീഷ് കുമാർ, കെ.എ തുളസി എന്നിവരാണ് അവസാന നിമിഷം അപ്രതീക്ഷിതമായി പട്ടികയിലുൾപ്പെട്ടത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ജനീഷ് തൃശൂർ ജില്ലാ പരിഗണനയിലും ഈഴവ പ്രാതിനിധ്യത്തിലുമാണ് കടന്നുകൂടിയത്. കോൺഗ്രസിലെ മുസ്ലിംവിഭാഗത്തിൽ നിന്നുള്ള മന്ത്രിയാര് എന്നതിന് മൂന്ന് പേരുകളാണുയർന്നത്. ചെന്നിത്തല വിഭാഗം അൻവർ സാദത്തിന്‍റെയും കെ.സി പക്ഷം ടി. സിദ്ദീഖിന്‍റെയും വി.ഡി പക്ഷം ഷാനിമോൾ ഉസ്മാന്‍റെയും പേരുകൾ മുന്നോട്ടുവെച്ചു. ഇതിൽ വയനാട് നിന്നുള്ള പ്രാതിനിധ്യം പരിഗണിച്ചതോടെ ടി.സിദ്ദീഖിന് നറുക്കുവീണു. പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനിൽകുമാർ, കെ.എം ഷാജി, പി.കെ ബഷീർ (മലപ്പുറം) രമേശ് ചെന്നിത്തല, എം.ലിജു (ആലപ്പുഴ) സണ്ണി ജോസഫ് (കണ്ണൂർ), കെ.മുരളീധരൻ, സി.പി ജോൺ (തിരുവനന്തപുരം) മോൻസ് ജോസഫ് (കോട്ടയം), ഷിബു ബേബി ജോൺ, പി.സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ (കൊല്ലം), അനൂപ് ജേക്കബ്, റോജി എം.ജോൺ, വി.ഇ അബ്ദുൽ ഗഫൂർ (എറണാകുളം), ടി .സിദ്ദീഖ് (വയനാട്), കെ.എ തുളസി(പാലക്കാട്), ഒ.ജെ ജനീഷ് (തൃശൂർ) എന്നിങ്ങനെയാണ് മന്ത്രിമാരുടെ ജില്ല തിരിച്ചുള്ള വിവരം. 14 ജില്ലകളിൽ പത്തെണ്ണത്തിന് മന്ത്രി പരിഗണന കിട്ടിയപ്പോൾ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കാസർകോട് ജില്ലകൾക്ക് പ്രതിനിധ്യമില്ല.
സാമുദായിക പരിഗണന പരിശോധിച്ചാൽ ലത്തീൻ, നാടാർ സമുദായങ്ങൾക്കും പ്രതിനിധ്യം ലഭിച്ചിട്ടില്ല. ടേം വ്യവസ്ഥ പരിഗണിക്കുന്ന കോൺഗ്രസിൽ രണ്ടര വർഷം കഴിഞ്ഞ് കെ.എ തുളസി മാറി പകരം ഐ.സി ബാലകൃഷ്ണൻ എത്തുമെന്നാണ് വിവരം. ഇക്കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

