യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ ഗ്രനേഡും ലാത്തിച്ചാർജ്ജും
text_fieldsതിരുവനന്തപുരം: കളമശേരിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ മൂന്നു പ്രാവശ്യം കണ്ണീർവാതകം പ്രയോഗിച്ച പൊലീസ് ഗ്രനേഡ് എറിഞ്ഞു.
കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തത്. ബാരിക്കേഡിന് സമീപത്ത് കൂടി ക്ലിഫ് ഹൗസിനുള്ളിൽ പ്രവേശിക്കാൻ വനിത പ്രവർത്തകർ അടക്കമുള്ളവർ നടത്തിയ ശ്രമം ഷീൽഡ് ഉപയോഗിച്ച് പൊലീസ് പ്രതിരോധിച്ചു. ഇതിന് പിന്നാലെ പ്രവർത്തകർക്ക് നേരെ രണ്ട് പ്രാവശ്യം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പരിക്കേറ്റ പ്രവർത്തകനെ ആംബുലൻസിൽ കയറ്റിയതിന് പിന്നാലെയാണ് പൊലീസ് ലാത്തിവീശിയത്. സംഘർഷത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.
കളമശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് നടപടിയിലും സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെ പൊലീസ് കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് മാർച്ച് കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും ക്ലിഫ് ഹൗസിലെ എല്ലാ ഗേറ്റുകളിലും സുരക്ഷ വർധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.